
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ അഖിലേന്ത്യ കടബാധ്യത, നിക്ഷേപ സര്‍വേ അടുത്തവര്‍ഷം നടക്കും. രാജ്യത്തെ കുടുംബങ്ങള്‍, പ്രത്യേകിച്ചും നഗരപ്രദേശങ്ങളിലെ വീടുകള്‍ നേരിടുന്ന സാമ്പത്തിക സമ്മര്‍ദ്ദവും അവരുടെ നിക്ഷേപ രീതികളും ബാധ്യതകളും സംബന്ധിച്ച ഉള്‍ക്കാഴ്ചകള്‍ സര്‍വേ നല്‍കിയേക്കും.
2026 ജൂലൈയില്‍ തുടങ്ങുന്ന സര്‍വേ ഇതിന് മുന്‍പ് 2019 ലാണ് നടന്നത്. സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്ന നയങ്ങള്‍ രൂപീകരിക്കാന്‍ സര്‍വേ ഫലങ്ങള്‍ നിയമനിര്‍മ്മാതാക്കളെ സഹായിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
രാജ്യത്തെ ജിഡിപിയുടെ 60 ശതമാനവും വ്യക്തികളുടേയും കുടുംബങ്ങളുടേയും ഉപഭോഗമായതിനാല്‍ സര്‍വേ ഫലങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഉപഭോക്തൃ ഡിമാന്റ് വര്‍ധിച്ചാല്‍ മാത്രമേ സമ്പദ് വ്യവസ്ഥ വികസിക്കൂ എന്നതിനാലാണ് ഇത്. ഉപഭോഗത്തിനായി രാജ്യം എത്രമാത്രം വായ്പയെ ആശ്രയിക്കുന്നുവെന്നും സംസ്ഥാനങ്ങളിലുടനീളമുള്ള നിക്ഷേപ രീതികളും വരുമാന നിലവാരവും സാമൂഹ്യ സംഘങ്ങളും സര്‍വേ വെളിപെടുത്തിയേക്കും.
മാത്രമല്ല, കുടുംബങ്ങളുടേയും വ്യക്തികളുടേയും ദീര്‍ഘകാല നിക്ഷേപങ്ങള്‍ പ്രത്യേകിച്ചും വസ്തുവകകളിലും ചരക്കുകകളിലുമുള്ള നിക്ഷേപം സര്‍വേയിലൂടെ ലഭ്യമാകും.
ഇന്ത്യന്‍ കുടുംബങ്ങളില്‍ മുന്നിലൊന്ന് കടബാധ്യതയുള്ളവരാണെന്ന് 2019 സര്‍വേ കണ്ടെത്തിയിരുന്നു. നഗരങ്ങളിലെ 22.4 ശതമാനം കുടുംബങ്ങളും വായ്പ ബാധ്യതകളുണ്ട്. മാത്രമല്ല, ഗ്രാമങ്ങളിലെ 8 ശതമാനം കുടുംബങ്ങള്‍ക്ക് മാത്രമാണ് ബാങ്ക്, എന്‍ബിഎഫ്‌സി വായ്പകള്‍ ലഭ്യമാകുന്നത്.






