
ന്യൂഡല്‍ഹി: ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 23.9 ബില്യണ്‍ ഡോളറിലെത്തി. മുന്‍വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 6.6 ബില്യണ്‍ അധികമാണിത്. ശതമാനക്കണക്കില്‍ പറയുകയാണെങ്കില്‍ ജിഡിപിയുടെ 2.8 ശതമാനമായി സിഎഡി വികസിച്ചു.
മുന്‍പാദത്തില്‍ ജിഡിപിയുടെ 1.5 ശതമാനമായിരുന്നു കറന്റ് അക്കൗണ്ട് കമ്മി. അതായത് 13.4 ബില്യണ്‍ ഡോളര്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സെപ്തംബര്‍ 29 ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്.
ജനുവരി-മാര്‍ച്ച് മാസങ്ങളിലെ ചരക്ക് വ്യാപാര കമ്മി 54.5 ബില്യണ്‍ ഡോളറില്‍ നിന്ന് 68.6 ബില്യണ്‍ ഡോളറായി വര്‍ധിച്ചതും നിക്ഷേപ വരുമാന പെയ്മന്റ് കുറഞ്ഞതുമാണ് കറന്റ് അക്കൗണ്ട് കമ്മി കൂട്ടിയതെന്ന് ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കയറ്റുമതി ഇറക്കുമതി മൂല്യവും മൂലധനത്തിന്റെ അന്താരാഷ്ട്ര കൈമാറ്റവുമാണ് കറന്റ് അക്കൗണ്ട് രേഖപ്പെടുത്തുന്നത്.
സെപ്തംബര്‍ 29ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കമ്പ്യൂട്ടര്‍, ബിസിനസ് സേവനങ്ങളുടെ കയറ്റുമതിയുടെ ബലത്തില്‍ തുടര്‍ച്ചയായും വാര്‍ഷികമായും അറ്റ സേവന രസീതുകള്‍ വര്‍ദ്ധിച്ചു. കംപ്യൂട്ടര്‍, ബിസിനസ്സ്, ഗതാഗതം, യാത്രാ സേവന കയറ്റുമതി പ്രതിവര്‍ഷം 35.4 ശതമാനം കൂടിയിട്ടുണ്ട്. സ്വകാര്യ ട്രാന്‍സ്ഫര്‍ രസീതുകളായ വിദേശ ഇന്ത്യക്കാരുടെ പണമയക്കലും 25.6 ബില്യണ്‍ ഡോളറായിട്ടുണ്ട്.
തൊട്ടുമുന്‍ വര്‍ഷത്തെ സമാനപാദത്തേക്കാള്‍ 22.6 ശതമാനം വര്‍ദ്ധന. അറ്റ വിദേശ നേരിട്ടുള്ള നിക്ഷേപം ഒരു വര്‍ഷം മുമ്പ് 11.6 ബില്യണ്‍ ഡോളറായിരുന്നത് 13.6 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ അറ്റ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് 14.6 ബില്യണ്‍ ഡോളറായി കൂടി.
മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ പുറത്തേയ്ക്കുള്ള ഒഴുക്ക് വെറും 0.4 ബില്ല്യണ്‍ ഡോളര്‍മാത്രമായിരുന്നു. അറ്റ ബാഹ്യ വാണിജ്യ വായ്പകള്‍ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 3 ബില്യണ്‍ ഡോളറിന്റെ ഔട്ട്ഫ്‌ളോ രേഖപ്പെടുത്തി.ഒരു വര്‍ഷം മുമ്പ് 0.2 ബില്യണ്‍ ഡോളറായിരുന്നു.
അതേസമയം, ജൂണ്‍ അവസാനത്തോടെ ഇന്ത്യയുടെ വിദേശ കടം 617.1 ബില്യണ്‍ ഡോളറായി. മാര്‍ച്ച് പാദത്തേക്കാള്‍ 2.5 ബില്ല്യണിന്റെ കുറവ്.






