
ന്യൂഡൽഹി: അധികാരമേറ്റ് ഒരു വർഷക്കാലത്തോളം രാജ്യാന്തര വിപണികളിൽ പ്രതിസന്ധി സൃഷ്ടിക്കാൻ കഴിഞ്ഞ യുഎസ് പ്രസിഡന്‍റാണ് ഡോണൾഡ് ട്രംപ്. സുപ്രീം കോടതി വിധിയോടെ ഇതിന് താൽകാലിക പരിഹാരമുണ്ടാകുമെന്നും വിപണി കരുതി. എന്നാൽ വ്യാപാര യുദ്ധത്തിന്‍റെ അടുത്ത സീസൺ തുടങ്ങാനായിരുന്നു ട്രംപിന്‍റെ തീരുമാനം. ഇതോടെ പല രാജ്യങ്ങളുമായും യുഎസ് ധാരണയിലെത്തിയ വ്യാപാര കരാറുകളും അനിശ്ചിതത്വത്തിലായി.
ഇന്ത്യയ്ക്ക് 18 ശതമാനം തീരുവയാണ് വ്യാപാര കരാറിൽ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇത് വെറും മൂന്ന് ശതമാനമായി. ട്രംപിന്‍റെ പ്രഖ്യാപനം വന്നതോടെ 15 ശതമാനവും. ഈ സാഹചര്യത്തിൽ യുഎസുമായുള്ള വ്യാപാര കരാർ വ്യവസ്ഥകളിൽ ഇന്ത്യ നീക്കുപോക്കിന് ശ്രമിക്കണമെന്ന വാദവും ശക്തമായി.
യുഎസുമായുള്ള വ്യാപാര കരാറിലെ തുടർ ചർച്ചകൾക്കായി ഇന്ത്യയുടെ ചീഫ് നെഗോഷ്യേറ്റർ ദർപൺ ജെയിനും സംഘവും അമേരിക്കയിലേക്ക് പോകില്ലെന്ന് വാര്‍ത്താ ഏജൻസിയുടെ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് മുതൽ തുടങ്ങാനിരുന്ന ചർച്ചകൾ ഇരുവിഭാഗവും റദ്ദാക്കി. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ പുതിയ നീക്കങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും തുടർ ചർച്ചകള്‍ നടക്കുന്നത്. രണ്ട് രാജ്യങ്ങൾക്കും സൗകര്യ പ്രദമായ മറ്റൊരു തീയതിയിലേക്ക് ചർച്ചകൾ മാറ്റുമെന്നും റിപ്പോർട്ട് തുടരുന്നു.
ഇതോടെ, ഇന്ത്യ – യുഎസ് സ്വതന്ത്ര്യ വ്യാപാര കരാർ പ്രതീക്ഷിച്ച സമയത്ത് ഒപ്പിടിനാകുമോയെന്ന ആശങ്കയും ശക്തമായി.
അതേസമയം, യുഎസ് കരാറിലെ വ്യവസ്ഥകൾ റദ്ദാക്കണമെന്നും ഇന്ത്യ പുതിയ കരാറിന് ശ്രമിക്കണമെന്നും പ്രമുഖ സാമ്പത്തിക വിദഗ്‍ധനായ ജെഫ്രി സാക്സ് ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി പുറത്തു വന്ന സമയം ഇന്ത്യയ്ക്ക് നിർണായകമാണ്.
പുതിയ സാഹചര്യത്തിൽ ഇന്ത്യ കരാറിലെ വ്യവസ്ഥകൾ മാറ്റാൻ തയാറാകണം. ഇപ്പോഴത്തെ ധാരണകൾ ഉപേക്ഷിക്കണം. അതിലൊരു കാര്യവുമില്ല. ഇന്ത്യയെ ഭീഷണിപ്പെടുത്താനോ തീരുവ ചുമത്താനോ ട്രംപിന് ഒരു അധികാരവുമില്ല. അതെല്ലാം നിയമ വിരുദ്ധവും ഭരണഘടനയുടെ ലംഘനവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യാപാര കരാറിലെ തുടർ ചർച്ചകൾ ഇന്ത്യ തൽക്കാലം നിർത്തി വെക്കുന്നതാണ് നല്ലത്. കാര്യങ്ങൾ കൂടുതൽ പഠിച്ച ശേഷം മുന്നോട്ടു പോകുന്നതാണ് നല്ലത്. സുപ്രീം കോടതി വിധിയെ മറികടക്കാനുള്ള ട്രംപിന്‍റെ ശ്രമങ്ങൾ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാര ഡീലിൽ ആശങ്ക
ഓരോ രാജ്യങ്ങൾക്കും പല രീതിയിലുള്ള തീരുവയാണ് അമേരിക്ക ചുമത്തിയിരുന്നത്. ഇതനുസരിച്ച് ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറവ് തീരുവ ഉണ്ടായിരുന്നത് ഇന്ത്യക്കാണ്. അങ്ങനെ വന്നാൽ അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ ഇന്ത്യൻ ഉല്‍പന്നങ്ങള്‍ക്ക് മേൽക്കൈ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ നിലവിൽ എല്ലാ രാജ്യങ്ങൾക്കും 15 ശതമാനമാണ് തീരുവ ഇതോടെ ഇന്ത്യയുടെ മേൽക്കൈ നഷ്ടമാകും.
തീരുവ 50 ശതമാനത്തിൽ നിന്ന് 18ലേക്ക് കുറയ്ക്കാൻ ഇന്ത്യ യുഎസിന് പല ഇളവുകളും നൽകിയിരുന്നു. കാർഷിക, ക്ഷീര മേഖലകളിലേക്കുള്ള യുഎസ് ഉൽപന്നങ്ങളുടെ പ്രവേശനം അടക്കം രാജ്യത്ത് വലിയ വിവാദമായിരുന്നു. പുതിയ സാഹചര്യത്തിൽ കേന്ദ്രസർക്കാർ എന്തു നിലപാടെടുക്കും എന്നാണ് കാത്തിരുന്ന് കാണേണ്ടത്.






