Alt Image
വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇടിഞ്ഞുഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്ത പ്രസ്താവന ഏതാനും ദിവസത്തിനകംസിൽവര്‍ ലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്രംഇന്ത്യ-യുഎസ് വ്യാപാര കരാർ: കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

ഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്ത പ്രസ്താവന ഏതാനും ദിവസത്തിനകം

ന്യൂഡൽഹി: വ്യവസ്ഥകളെക്കുറിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ ഇന്ത്യ-യു.എസ്. വ്യാപാരക്കരാർ സംബന്ധിച്ച ഇരുരാജ്യങ്ങളുടെയും സംയുക്തപ്രസ്താവന ഏതാനും ദിവസത്തിനുള്ളിൽ പുറത്തിറങ്ങും.

വിപുലമായ ഉഭയകക്ഷിക്കരാറിന്റെ നിയമപരമായ ചട്ടക്കൂടും ഇതോടൊപ്പമുണ്ടാകും. ഉഭയകക്ഷി കരാറിന്റെ ആദ്യഭാഗം ഏറക്കുറെ തയ്യാറാണ്. നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽ കരാർ സംബന്ധിച്ച സംയുക്ത പ്രസ്താവന ഇരുരാജ്യങ്ങളും പുറത്തിറക്കുമെന്ന് വാണിജ്യമന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. സംയുക്തപ്രസ്താവനയ്ക്കുശേഷം തീരുവ 18 ശതമാനമാക്കി കുറച്ചുകൊണ്ട് യു.എസ്. ഉത്തരവ് പുറപ്പെടുവിക്കും.

അതേസമയം, ഊർജം സാങ്കേതികമേഖലകളിൽ ഏകദേശം 50,000 കോടി ഡോളറിന്റെ ഉത്പന്നങ്ങൾ ഇന്ത്യ ഇറക്കുമതിചെയ്യുമെന്ന യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം പരോക്ഷമായി മന്ത്രി സമ്മതിച്ചു.

ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയുടെ അടിസ്ഥാനത്തിൽ ഊർജ, വിവരസാങ്കേതിക വാർത്താവിനിമയ മേഖലകളിലും ഡേറ്റാ സെന്റർ ഉപകരണങ്ങളുടെ കാര്യത്തിലും ഭാവിയിൽ വലിയതോതിലുള്ള ആവശ്യം ഇന്ത്യക്ക് വരുമെന്നും മന്ത്രി പറഞ്ഞു.

മാർച്ച് പകുതിയോടെയായിരിക്കും കരാറിൽ ഒപ്പുവെക്കുന്നത്. നിലവിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം പകരം തീരുവയും റഷ്യൻ എണ്ണ വാങ്ങുന്നതിന് ചുമത്തിയ 25 ശതമാനം അധികത്തീരുവയും ചേർത്ത് 50 ശതമാനം തീരുവയാണ് യു.എസ്. ചുമത്തിയിട്ടുള്ളത്.

ഇന്ത്യക്കുപുറമേ ബ്രസീലിനുമാത്രമാണ് ഇത്രയധികം തീരുവ ചുമത്തിയിട്ടുള്ളത്. കരാർ പ്രാവർത്തികമാകുന്നതോടെ തീരുവ 50-ൽനിന്ന് 18 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉടമ്പടിയുമായി ബന്ധപ്പെട്ട് നിക്ഷേപവാഗ്ദാനങ്ങളൊന്നുമില്ലെന്ന് മന്ത്രി പറഞ്ഞു.

വിമാനങ്ങളുടെ കാര്യത്തിൽമാത്രം ബോയിങ്ങിൽനിന്ന് 80 ബില്യൺ ഡോളറിന്റെ വാങ്ങലാണ് നടത്താൻ പോകുന്നതെന്ന് മന്ത്രി വിശദീകരിച്ചു.

കരാർ നിയമപരമാകുന്നതോടെ മറ്റുചില ഇളവുകൾകൂടി രാജ്യം പ്രതീക്ഷിക്കുന്നുണ്ടെന്നും കാര്യങ്ങൾ വേഗത്തിലാക്കാനാണ് ശ്രമമെന്നും മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. കരാറിനെക്കുറിച്ചുള്ള സംയുക്ത പ്രസ്താവന നിയമപരമായ കരാറാക്കി മാറ്റേണ്ടതുണ്ടെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു.

X
Top