
ന്യൂഡൽഹി: റഷ്യയുടെ എസ്-400 വ്യോമപ്രതിരോധ മിസൈൽ സംവിധാനം കൂടുതൽ സംഭരിക്കാൻ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. അഞ്ച് അധിക സ്ക്വാഡ്രണുകൾ സംഭരിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി പാക് വിമാനങ്ങളെ പ്രതിരോധിക്കുന്നതിൽ എസ്-400 സംവിധാനം കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഈ നീക്കത്തിന് പിന്നിൽ.
ഫെബ്രുവരി 28 മുതൽ ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ഓപ്പറേഷൻ ഫ്യൂറി എന്ന പേരിൽ നടത്തിയ വ്യോമാക്രമണങ്ങളും ഇതിനെത്തുടർന്നുണ്ടായ ഇറാന്റെ പ്രത്യാക്രമണവും കാരണം പശ്ചിമേഷ്യ സംഘർഷഭരിതമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
എസ്-400 ൻ്റെ (സുദർശൻ ചക്ര എന്നും അറിയപ്പെടുന്നു) അഞ്ച് സ്ക്വാഡ്രണുകൾ കൂടി വാങ്ങാനുള്ള നിർദേശം ഉടൻ അംഗീകാരത്തിനായി പരിഗണിക്കുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കിഴക്കൻ, പടിഞ്ഞാറൻ അതിർത്തികളിൽ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ഈ അധിക യൂണിറ്റുകൾ വിന്യസിക്കുമെന്നാണ് സൂചന.
നിലവിൽ ഇന്ത്യ മൂന്ന് എസ്-400 സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നുണ്ട്. 2018-ലെ റഷ്യയുമായുള്ള കരാറിൻ്റെ ഭാഗമായി അഞ്ച് സ്ക്വാഡ്രണുകൾക്കായി ഈ വർഷം രണ്ട് സംവിധാനങ്ങൾ കൂടി സ്ഥാപിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.
ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി, കഴിഞ്ഞ വർഷം മേയ് പത്തിന് പാകിസ്താൻ്റെ പോർവിമാനങ്ങൾ, വിമാനങ്ങൾ കണ്ടെത്തുന്നതിനുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ, ഇലക്ട്രോണിക് നിരീക്ഷണ സംവിധാനങ്ങൾ എന്നിവയെ ഫലപ്രദമായി തടഞ്ഞതിന് എസ്-400 സംവിധാനത്തിന് വ്യോമസേനയുടെ അംഗീകാരം ലഭിച്ചിരുന്നു.
അന്നു തന്നെ ഇന്ത്യൻസേന അതിർത്തിക്ക് കുറുകെയുള്ള വ്യോമതാവളങ്ങൾ, റഡാർ സംവിധാനങ്ങൾ, കമാൻഡ്-കൺട്രോൾ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു. പാകിസ്താൻ വിക്ഷേപിച്ച ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളെയും സുദർശൻ ചക്ര ഏറ്റുമുട്ടലിനിടയിൽ തടഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതിന് വിപരീതമായി, പാക് സൈന്യം ചൈനയിൽ നിന്ന് വികസിപ്പിച്ചെടുത്ത എച്ച്ക്യു-9 എയർ ഡിഫൻസ് സംവിധാനം വിന്യസിച്ചിരുന്നു. എന്നാൽ, ഇന്ത്യൻ വ്യോമാക്രമണങ്ങളെ ഫലപ്രദമായി നേരിടാൻ ഈ സംവിധാനത്തിന് കഴിഞ്ഞില്ലെന്നാണ് വിവരം. മറ്റ് ആഗോള സംഘർഷ മേഖലകളിലും എച്ച്ക്യു-9 സംവിധാനം വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്.
വ്യോമാക്രമണങ്ങളെയും മിസൈൽ ഭീഷണികളെയും നേരിടാൻ എസ്-400 ഇന്റർസെപ്റ്റേഴ്സിൻ്റെ ശേഖരം വർധിപ്പിക്കാൻ വ്യോമസേന ഇപ്പോൾ ലക്ഷ്യമിടുന്നു. റഷ്യയുമായി ചർച്ചകൾ പുരോഗമിക്കുകയാണ്, ഉടൻ ഒരു പുതിയ ടെൻഡർ പുറത്തിറക്കുമെന്നും റിപ്പോർട്ടുണ്ട്.






