
കൊച്ചി: സ്വയം നിയന്ത്രിത (ഓട്ടോണമസ്) കപ്പലുകള്‍, ഇലക്‌ട്രിക് കപ്പലുകള്‍, പരിസ്ഥിതിസൗഹൃദമായ ഹരിത കപ്പലുകള്‍, അത്യാധുനിക ചെറുയാനങ്ങള്‍ എന്നിവ അടങ്ങുന്ന ടെക് അധിഷ്ഠിത കപ്പലുകളുടെ നിർമാണരംഗത്തെ ആഗോള ഹബ്ബാകാനൊരുങ്ങി ഇന്ത്യ.
കേരളം ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ കപ്പല്‍നിർമാണ കമ്ബനിയായ കൊച്ചിൻ ഷിപ്പ്യാർഡ് കഴിഞ്ഞ അരദശാബ്ദമായി ഈ രംഗത്ത് വൻ മുന്നേറ്റം നടത്തിയിട്ടുണ്ട്.
ഇതേ മാതൃകയില്‍ സ്വകാര്യ-പൊതുമേഖലാ കപ്പല്‍നിർമാണ ശാലകള്‍ ചേർന്ന് ഇന്ത്യയെ വരുംതലമുറ ഹൈടെക് കപ്പലുകളുടെ നിർമാണ രംഗത്തെ ഹബ്ബാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കപ്പല്‍വ്യവസായ രംഗത്ത് ലോകത്തിലെതന്നെ ഏറ്റവും വലിയ എക്സ്പോകളില്‍ ഒന്നായ ‘നോർ-ഷിപ്പിങ്ങി’ല്‍ ഇത്തവണ ഇന്ത്യ പ്രത്യേക പവിലിയൻ ഒരുക്കുന്നുണ്ട്.
കപ്പല്‍വ്യവസായ രംഗത്തെ സ്ഥാപനങ്ങള്‍ ഒരുമിച്ച് പ്രവർത്തിച്ചാല്‍ ക്ലസ്റ്റർ മാതൃകയില്‍ വളരാനാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെയും കണക്കുകൂട്ടല്‍. സാധാരണ കപ്പലുകളെക്കാള്‍ കൂടുതല്‍ മൂല്യം നല്‍കുന്നതാണ് സ്പെഷ്യലൈസ്ഡ് വെസലുകളുടെ നിർമാണം. അതിനാല്‍ ഈ രംഗത്ത് മുന്നേറാനായാല്‍ വലിയതോതിലുള്ള മൂല്യവർധന സാധ്യമാണ്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ കപ്പലുകളുള്ള രാജ്യങ്ങളിലൊന്നാണ് യൂറോപ്പിലെ നോർവേ. അവിടെനിന്ന് കൊച്ചി കപ്പല്‍ശാല ഉള്‍പ്പെടെയുള്ള ഇന്ത്യൻ കമ്ബനികള്‍ക്ക് വൻതോതില്‍ നിർമാണക്കരാർ ലഭിക്കുന്നുണ്ട്. അതിന് പുറമേ, മറ്റ് യൂറോപ്യൻ വിപണികളില്‍ നിന്നുള്ള ഓർഡറുകളുമുണ്ട്. അത്യാധുനിക കോസ്റ്റല്‍ ഷിപ്പുകളും (ഷോർട്ട് സീ വെസല്‍) ഇന്ത്യയില്‍ നിർമിക്കാൻ ആരംഭിച്ചിട്ടുണ്ട്.
100-150 കോടി രൂപയാണ് ഒരോന്നിന്റെയും നിർമാണച്ചെലവ്. ഇത്തരത്തില്‍ 75-ലേറെ കപ്പലുകളുടെ കരാറാണ് ഇപ്പോള്‍ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. ഇതില്‍ 22 എണ്ണവും കൊച്ചിൻ ഷിപ്പ്യാർഡ് ഗ്രൂപ്പിനാണ് ലഭിച്ചിട്ടുള്ളത്.
യൂറോപ്പിലെ ഉള്‍ക്കടലിലുള്ള കാറ്റാടിപ്പാടങ്ങളുടെ നിർമാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായുള്ള നാലു കപ്പലുകള്‍ കൊച്ചി കപ്പല്‍ശാലയില്‍ നിർമിക്കുന്നുണ്ട്. 2,100 കോടി രൂപയുടേതാണ് ഈ കരാർ. ഈ രംഗത്ത് മികവിന്റെ കേന്ദ്രമാകുന്നതോടെ, വരുംവർഷങ്ങളില്‍ ശതകോടികളുടെ ഓർഡറുകള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നോർ-ഷിപ്പിങ്ങില്‍ ഇന്ത്യ
കപ്പല്‍വ്യവസായ രംഗത്തെ ഏറ്റവും വലിയ ആഗോള എക്സ്പോകളിലൊന്നായ നോർ-ഷിപ്പിങ് ജൂണ്‍ രണ്ടുമുതല്‍ ആറുവരെ നോർവേയില്‍ നടക്കും. യൂറോപ്യൻ രാജ്യമായ നോർവേയില്‍ രണ്ടുവർഷത്തിലൊരിക്കല്‍ നടക്കുന്ന ഈ ഷിപ്പിങ് എക്സ്പോയില്‍ ഇന്ത്യ ഇത്തവണ ശക്തമായ സാന്നിധ്യമാകും.
കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി കൊച്ചി കപ്പല്‍ശാല, എക്സ്പോയില്‍ സ്ഥിരം സാന്നിധ്യമാണ്. ഇത്തവണ കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രാലയം, ഇന്ത്യൻ പോർട്സ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തില്‍ ഇന്ത്യ വലിയ പ്രാതിനിധ്യമാണ് ഒരുക്കുന്നത്.
കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘത്തില്‍ കൊച്ചിൻ ഷിപ്പ്യാർഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായർ ഉള്‍പ്പെടെയുള്ള സംഘമാണ് ഉള്ളത്.
സ്വകാര്യമേഖലയില്‍ നിന്നുള്‍പ്പെടെ നൂറിലേറെപേർ ഇത്തവണ ഇന്ത്യയില്‍നിന്ന് നോർ-ഷിപ്പിങ് എക്സ്പോയില്‍ പങ്കെടുക്കും. കേരളം ആസ്ഥാനമായുള്ള സ്മാർട്ട് എൻജിനിയറിങ് ഡിസൈൻ സൊലൂഷൻസ് (എസ്‌ഇഡിഎസ്) എന്ന ഷിപ്പ് ഡിസൈൻ കമ്പനിയും പങ്കെടുക്കുന്നുണ്ട്.