
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്താനുള്ള യുഎസ് ആവശ്യം അംഗീകരിക്കുന്ന പക്ഷം ഇന്ത്യയ്ക്ക് നേരിടേണ്ടി വരിക കനത്ത ബാധ്യത. ഇതോടെ രാജ്യത്തിന്റെ എണ്ണ ഇറക്കുമതി ബില്‍ 9-11 ബില്യണ്‍ യുഎസ് ഡോളര്‍ വരെ ഉയരും. റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുന്ന പക്ഷം ഇന്ത്യയ്ക്ക് മേല്‍ അധിക തീരുവകളും പിഴയും ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഭീഷണി മുഴക്കിയിരുന്നു.
നിലവില്‍ റഷ്യന്‍ എണ്ണയാണ് രാജ്യത്തിന്റെ ഇറക്കുമതിയുടെ 35-40 ശതമാനവും. നേരത്തെയിത് 0.2 ശതമാനമായിരുന്നു. ഇതോടെ ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ രാജ്യത്തിന് ആഭ്യന്തര വിപണിയിലെ വില പിടിച്ചുനിര്‍ത്താനായി.
മാത്രമല്ല, സംസ്‌ക്കരിച്ച എണ്ണ കയറ്റുമതി ചെയ്യാനും ഇന്ത്യന്‍ എണ്ണ കമ്പനികള്‍ക്ക് സാധിച്ചു. റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയാണ് ഇന്ത്യന്‍ റിഫൈനറികളില്‍ സംസ്‌ക്കരിച്ചെടുക്കുന്നത്. ഇത് കയറ്റുമതി ചെയ്ത് ഇന്ത്യന്‍ എണ്ണകമ്പനികള്‍ വലിയ തോതില്‍ ലാഭം കൊയ്യുന്നു.
റഷ്യന്‍ അസംസ്‌കൃത എണ്ണ സംസ്‌ക്കരിച്ചെടുക്കുന്ന ഉത്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഉപരോധമേര്‍പ്പെടുത്തിയതോടെ കളി മാറി. ഇതോടെ മറ്റ് രാഷ്ട്രങ്ങളില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങി അത് സംസ്‌ക്കരിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, നയാര എനര്‍ജി പോലുള്ള റിഫൈനര്‍മാര്‍ക്ക് – വെല്ലുവിളി രൂക്ഷമാണ്. റഷ്യന്‍ ഓയില്‍ ഭീമനായ റോസ് നെഫ്റ്റിന് പങ്കാളിത്തമുള്ള നയാര ഇതിനോടകം യൂറോപ്യന്‍ യൂണിയന്റെ ഉപരോധം നേരിടുന്നുണ്ട്. അതേസമയം റിലയന്‍സ് യൂറോപ്പിലേയ്ക്ക് കയറ്റുമതി തുടരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ഡീസല്‍ കയറ്റുമതിക്കാരില്‍ ഒന്നായ റിലയന്‍സ് – 2024 ല്‍ യൂറോപ്പിലേക്കുള്ള മൊത്തം ശുദ്ധീകരിച്ച ഉല്‍പ്പന്ന കയറ്റുമതി ശരാശരി 200,000 ബാരലും 2025 ല്‍ ഇതുവരെ 185,000 ബാരലും ആണ് – കഴിഞ്ഞ രണ്ട് വര്‍ഷമായി ശുദ്ധീകരണ ലാഭം വര്‍ദ്ധിപ്പിക്കുന്നതിന് റിലയന്‍സ് ഡിസ്‌കൗണ്ട് ചെയ്ത റഷ്യന്‍ ക്രൂഡ് ഓയില്‍ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്.
പാശ്ചാത്യ ഉപരോധങ്ങളെ തുടര്‍ന്നാണ് കുറഞ്ഞവിലയില്‍ ഇന്ത്യയ്ക്ക് എണ്ണ നല്‍കാന്‍ റഷ്യ തയ്യാറായത്. ഇതോടെ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഉയര്‍ന്നു.