
സാമ്പത്തിക മേഖലയിലെ സഹകരണത്തിന് ധാരണയിലെത്തി ഇന്ത്യയും ഇസ്രയേലും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും ഇതുസംബന്ധിച്ച കരാറുകളിൽ ഒപ്പിട്ടു.
ഇന്ത്യയുടെ ഡിജിറ്റൽ പണമിടപാട് സംവിധാനമായ യുപിഐ ഇസ്രയേലിലും ഉപയോഗിക്കാനുള്ള കരാറും ഇതിൽ ഉൾപ്പെടുന്നു. യുപിഐയും ഇസ്രയേലിന്‍റെ പ്രാദേശിക പണമിടപാട് സംവിധാനവും തമ്മിൽ ബന്ധിപ്പിക്കും.
ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഡിജിറ്റൽ ഇടപാടുകളും വേഗത്തിലാകുമെന്നാണ് കരുതുന്നത്. ഇത് വ്യാപാരം, ടൂറിസം തുടങ്ങിയ മേഖലകളിലും നേട്ടമാകും. പരമ്പരാഗത ബാങ്കിങ് സംവിധാനങ്ങളെ ആശ്രയിക്കാതെ ചെലവ് കുറഞ്ഞ രീതിയിൽ പണമിടപാട് സാധ്യമാകുമെന്നതാണ് പ്രത്യേകത.
ഇന്ത്യയുടെ നാഷണൽ പേയ്മെന്‍റ് കോർപറേഷൻ തയാറാക്കിയ യുപിഐ സംവിധാനം നിലവിൽ എട്ടോളം രാജ്യങ്ങളിൽ ഉപയോഗിക്കാനാകും. യുഎഇ, സിംഗപൂർ, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക, ഫ്രാൻസ്, മൗറീഷ്യസ്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലാണ് യുപിഐ വഴി പണമിടപാട് നടത്താൻ കഴിയുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിലും വൈകാതെ അന്തിമ രൂപത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയ്ക്കും ഇസ്രയേലിനും ഗുണമുള്ള രീതിയിലായിരിക്കും വ്യാപാര കരാർ. വിവിധ മേഖലകളിൽ സാങ്കേതിക വിദ്യ കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളിലും ധാരണയിലെത്തിയെന്നും മോദി പറഞ്ഞു.
ഇന്ത്യ–ഇസ്രയേല്‍ വ്യാപാര ബന്ധം
സെന്‍റർ ഫോർ മോണിറ്ററിങ് ഇക്കോണമി ഡാറ്റയുടെ കണക്കു പ്രകാരം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള വ്യാപാരം വർധിച്ചിട്ടുണ്ട്. 2001–02 കാലഘട്ടത്തിൽ വെറും 428 മില്യൻ ഡോളറായിരുന്ന വ്യാപാരം 2011–12 വർഷത്തിൽ 4 ബില്യൻ ഡോളറായാണ് കൂടിയത്. ഇത് 2022–23ൽ 8.49 ബില്യൻ ഡോളറായി വർധിച്ചു.
എന്നാൽ പിന്നീട് ഈ കണക്കുകള്‍ കുറഞ്ഞു വരികയാണ്. 2023–24 വർഷത്തിൽ 4.5 ബില്യൻ ഡോളറിന്‍റെയും 2024–25ൽ 2.1 ബില്യൻ ഡോളറിന്‍റെയും വ്യാപാരമാണ് നടന്നത്. നടപ്പു സാമ്പത്തിക വർഷത്തെ ഡിസംബർ വരെയുള്ള കണക്കു പ്രകാരം ഇത് 1.66 ബില്യൻ ഡോളറാണ്.






