പശ്ചിമേഷ്യയിലെ സംഘർഷം: ഇന്ത്യൻ തുറമുഖം വിടാതെ 60,000 ടൺ ബസുമതി അരിപ്രകൃതിവാതക ലഭ്യത തടസ്സപ്പെട്ടതോടെ വളം ഉത്പാദനം പ്രതിസന്ധിയിലേക്ക്പെട്രോൾ-ഡീസൽ വില കൂടില്ലെന്ന് കേന്ദ്രസർക്കാർഇന്ത്യ- യുഎസ് വ്യാപാര കരാർ വീണ്ടും ട്രാക്കിലേക്ക്എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം; ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും

ഇന്ത്യയുടെ പഞ്ചസാര ഉല്‍പ്പാദനത്തില്‍ വന്‍ ഇടിവ്

ന്യൂഡൽഹി: രാജ്യത്തെ പഞ്ചസാര ഉല്‍പ്പാദനത്തില്‍ കനത്ത ഇടിവുണ്ടാകുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ സീസണില്‍ 29.6 ദശലക്ഷം ടണ്‍ ഉല്‍പ്പാദനം പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത്, പുതുക്കിയ കണക്കുകള്‍ പ്രകാരം ഇത് 28.3 ദശലക്ഷം ടണ്ണായി കുറയുമെന്നാണ് ഓള്‍ ഇന്ത്യ ഷുഗര്‍ ട്രേഡ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്.

പ്രധാന ഉല്‍പ്പാദന കേന്ദ്രങ്ങളിലെ വിളനാശം കണക്കിലെടുത്ത് 4.4 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ 26.2 ദശലക്ഷം ടണ്ണിനേക്കാള്‍ അല്പം കൂടുതലാണെങ്കിലും, ആഗോള വിപണി പ്രതീക്ഷിച്ച കുതിച്ചുചാട്ടം ഇത്തവണ ഉണ്ടാകില്ലെന്ന് ഉറപ്പായി.

മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനമാണ് തിരിച്ചടിക്ക് പ്രധാന കാരണം. കരിമ്പ് വളര്‍ച്ചയുടെ നിര്‍ണായക ഘട്ടങ്ങളില്‍ തുടര്‍ച്ചയായി പെയ്ത മഴയും മേഘാവൃതമായ ആകാശവും വിളവിനെ ദോഷകരമായി ബാധിച്ചു.

മറാത്ത്വാഡ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കനത്ത വെള്ളക്കെട്ട് മൂലം കൃഷി നശിച്ചപ്പോള്‍, മറ്റുചിലയിടങ്ങളില്‍ നേരത്തെയുണ്ടായ പൂവിടല്‍ വിളവെടുപ്പിന്റെ ഗുണമേന്മ കുറച്ചു. ഇത് കരിമ്പിന്‍ തണ്ടുകളുടെ ഭാരം കുറയാനും അതുവഴി പഞ്ചസാരയുടെ അളവ് കുറയാനും കാരണമായിട്ടുണ്ട്.

എത്തനോൾ നിർമാണത്തിന് പഞ്ചസാര
ഉല്‍പ്പാദനത്തിലെ ഇടിവിനൊപ്പം വ്യവസായ രംഗത്തെ പുതിയ മാറ്റങ്ങളും വിപണിയിലെ പഞ്ചസാരയുടെ ലഭ്യത കുറയ്ക്കുന്നുണ്ട്. രാജ്യത്തിന്റെ ഹരിത ഊര്‍ജ്ജ നയത്തിന്റെ ഭാഗമായി, ഉല്‍പ്പാദിപ്പിക്കുന്ന പഞ്ചസാരയില്‍ വലിയൊരു പങ്കും (ഏകദേശം 3.2 ദശലക്ഷം ടണ്‍) എത്തനോള്‍ നിര്‍മ്മാണത്തിനായി മാറ്റിവെക്കുന്നു.

കൂടാതെ, ഉത്തര്‍പ്രദേശില്‍ നടപ്പിലാക്കുന്ന ദീര്‍ഘകാല സുസ്ഥിര കൃഷി രീതികള്‍ താല്‍ക്കാലികമായി വിളവ് കുറയാന്‍ കാരണമായിട്ടുണ്ട്. ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പെട്ടെന്നുണ്ടായ ഈ കുറവ് വിപണിയെ പ്രതിസന്ധിയിലാക്കുന്നു.

വിതരണം കുറഞ്ഞതോടെ പഞ്ചസാരയുടെ ഫാക്ടറി വില ഉയര്‍ന്നു തുടങ്ങി. ഇത് പഞ്ചസാര മില്ലുകള്‍ക്ക് ലാഭകരമാണെങ്കിലും സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും. ലോകത്തിലെ രണ്ടാമത്തെ വലിയ പഞ്ചസാര ഉല്‍പ്പാദക രാജ്യമായ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി കുറയുന്നത് അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ദ്ധനവിന് കാരണമായേക്കാം.

വരും മാസങ്ങളില്‍ ആഭ്യന്തര വിപണിയില്‍ പഞ്ചസാര വില നിയന്ത്രിക്കുക എന്നത് സര്‍ക്കാരിന് വലിയ വെല്ലുവിളിയാകും.

X
Top