
ന്യൂഡൽഹി: യുഎസിന്റെ 50% പകരം തീരുവ അടക്കമുള്ളവ ഇന്ത്യൻ സമ്പദ്‍വളർച്ചയ്ക്ക് തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലിനിടെയാണ് ജിഎസ്ടി പരിഷ്കാരം സംബന്ധിച്ച കേന്ദ്രത്തിന്റെ നിർണായക പ്രഖ്യാപനം. എന്നാൽ ട്രംപിന്റെ ഭീഷണി മറികടക്കാനുള്ള ഉത്തേജന പാക്കേജ് അല്ലെന്നാണ് ധനമന്ത്രാലയത്തിന്റെ വാദം.
ഫെബ്രുവരി ഒന്നിലെ ബജറ്റ് പ്രഖ്യാപനത്തിന്റെ പിറ്റേന്നു തന്നെ കേന്ദ്രധനമന്ത്രി നിർമല സീതാരാമനും സംഘവും ഇതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നുവെന്നാണ് കേന്ദ്രവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എങ്കിലും നികുതി കുറയ്ക്കുന്നതുവഴി സമ്പദ്‍വ്യവസ്ഥയിലുണ്ടാകുന്ന കുതിപ്പ്, യുഎസ് തീരുവ സൃഷ്ടിക്കുന്ന ഭീഷണിയെ ഒരുപരിധി വരെയെങ്കിലും തടയാനാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര വിതരണം 2022ൽ അവസാനിച്ചെങ്കിലും വായ്പാതിരിച്ചടവിനായി നഷ്ടപരിഹാര സെസ് പിരിക്കുന്നത് ഇപ്പോഴും തുടരുന്നുണ്ട്. 2026 മാർച്ചിനു വളരെ മുൻപു തന്നെ വായ്പാത്തിരിച്ചടവ് അവസാനിക്കുമെന്നാണ് സൂചന. ഈ ബാധ്യത കൂടി ഒഴിവാകുന്നത് ജിഎസ്ടി നിരക്കുകൾ പരിഷ്കരിക്കാനുള്ള നീക്കത്തിനു കേന്ദ്രസർക്കാരിന് പ്രചോദനമായി.
കേന്ദ്രസർക്കാരിന്റെ പദ്ധതി നിർദേശം വരും ദിവസങ്ങളിൽ എല്ലാം സംസ്ഥാനങ്ങൾക്കും അഭിപ്രായങ്ങൾക്കായി അയയ്ക്കും. ജനോപകാരപ്രദമായ ഈ നീക്കം ജിഎസ്ടി കൗൺസിലിൽ പാസ്സായില്ലെങ്കിൽ അതിനുത്തരവാദി സംസ്ഥാനങ്ങളായിരിക്കുമെന്നാണ് കേന്ദ്രം സൂചിപ്പിക്കുന്നത്. വരുമാനം നഷ്ടം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾ എതിർപ്പുന്നയിക്കുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്.
നിലവിൽ ജിഎസ്ടി വരുമാനത്തിന്റെ 65 ശതമാനവും 18% നികുതി സ്ലാബിലുള്ള ഇനങ്ങളിൽ നിന്നാണ്. 11% വരുമാനം 28% എന്ന ഏറ്റവും ഉയർന്ന സ്ലാബിൽ നിന്നാണ്. 5% വരുമാനം 12% സ്ലാബിൽ നിന്നും 7% വരുമാനം 5% സ്ലാബിൽ നിന്നുമാണ് ലഭിക്കുന്നത്.