
മുംബൈ: ജിഎസ്ടി (ചരക്ക് സേവന നികുതി) നിര്‍വഹണത്തിലും വരുമാനം പങ്കുവയ്ക്കുന്നതിലും കേന്ദ്രവും സംസ്ഥാനങ്ങളും തുല്യ പങ്കാളികളാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പുതിയ ജിഎസ്ടി പരിഷ്‌ക്കരണ ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം.
നിലവിലെ സംവിധാനത്തില്‍ ജിഎസ്ടി വരുമാനം കേന്ദ്രവും സംസ്ഥാനങ്ങളും തുല്യമായി പങ്കിടുകയാണ്. കൂടാതെ ഡിവിസിബിള്‍ ടാക്‌സ് പുളിന്റെ 41 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്രം ബാധ്യസ്ഥരാണ്. ഫിനാന്‍സ് കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്.
പുതിയ ജിഎസ്ടി പരിഷ്‌ക്കരണത്തില്‍ സ്ലാബുകള്‍ രണ്ടായി കുറയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. 5 ശതമാനവും 18 ശതമാനവും. ആഢംബര വിഭാഗത്തില്‍ പെട്ടതും ഹാനികരവുമായ ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം നികുതി ചുമത്തും. ഇതോടെ നിലവില്‍ 12 ശതമാനം നികുതി വഹിക്കുന്ന ഉത്പന്നങ്ങള്‍ 5 ശതമാനം സ്ലാബിലേയ്ക്കും 28 ശതമാനം നികുതിയുള്ളവ 18 ശതമാനം സ്ലാബിലേയ്ക്കും മാറും.
നിത്യോപയോഗ സാധനങ്ങള്‍ മിക്കവാറും 5 ശതമാനം സ്ലാബിലുള്‍പ്പെടുമ്പോള്‍ പുകയില പോലുള്ളവയാണ് 40 ശതമാനം സ്ലാബില്‍ പെടുക.അതേസമയം പുകയിലയ്ക്ക് നിലവിലെ 80 ശതമാനം നികുതി നിലനിര്‍ത്തും.
തൊഴിലധിഷ്ഠിത, കയറ്റുമതി കേന്ദ്രീകൃത മേഖലകളായ ഡയമണ്ട്, അമൂല്യ രത്നങ്ങള്‍ എന്നിവയ്ക്ക് നിലവിലെ ജിഎസ്ടി ബാധകമാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ജിഎസ്ടി പരിഷ്‌ക്കരണം യാഥാര്‍ത്ഥ്യമാകുന്നതോടെ ഉപഭോഗം കുതിച്ചുയരുമെന്നാണ് കരുതപ്പെടുന്നത്.
ഇതോടെ നികുതി കുറയ്ക്കുന്നത് മൂലമുള്ള വരുമാന നഷ്ടം നികത്തപ്പെടും.
നിലവിലെ ജിഎസ്ടി ഘടനയില്‍ 18 ശതമാനം സ്ലാബാണ് വരുമാനത്തിന്റെ 65 ശതമാനവും സംഭാവന ചെയ്യുന്നത്. 28 ശതമാനം വിഭാഗം 11 ശതമാനവും 12 ശതമാനം സ്ലാബ് 5 ശതമാനവും 5 ശതമാനം വിഭാഗം 7 ശതമാനവും സംഭാവന ചെയ്യുന്നു.