
ന്യൂഡൽഹി: മേയ് 16ന് ആരംഭിച്ച രാജ്യവ്യാപക പരിശോധനയിൽ 15,000 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയതായും 4900 വ്യാജ ചരക്ക് സേവന നികുതി (ജി.എസ്.ടി) രജിസ്ട്രേഷനുകൾ റദ്ദാക്കിയതായും കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോർഡ് (സി.ബി.ഐ.സി) അധികൃതർ അറിയിച്ചു.
പരിശോധനക്കായി 69,600ലധികം ജി.എസ്.ടി ഐഡന്റിഫിക്കേഷൻ നമ്പറുകൾ (ജി.എസ്.ടി.ഐ.എൻ) തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിൽ 59,178 എണ്ണം ഉദ്യോഗസ്ഥർ പരിശോധിച്ചു.
16,989 നമ്പറുകൾ നിലവിലില്ലെന്ന് കണ്ടെത്തി. 11,015 എണ്ണം താൽക്കാലികമായി റദ്ദാക്കി. 4972 എണ്ണം റദ്ദാക്കുകയും ചെയ്തു.
15,035 കോടി രൂപയുടെ നികുതിവെട്ടിപ്പാണ് കണ്ടെത്തിയത്. 1506 കോടി രൂപയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐ.ടി.സി) നികുതി ഉദ്യോഗസ്ഥർ തടഞ്ഞു.
ഏകദേശം 87 കോടി രൂപ കണ്ടെടുത്തതായും അധികൃതർ പറഞ്ഞു. രണ്ടു മാസത്തെ പ്രത്യേക പരിശോധന ജൂലൈ 15ന് അവസാനിക്കും.