
ന്യൂഡൽഹി: ലോകം സാമ്പത്തിക അനിശ്ചിതത്വത്തിലൂടെ കടന്നുപോകുമ്പോഴും ഇന്ത്യ പ്രതീക്ഷ കിരണമായി തുടരുന്നുവെന്ന് ഗോള്‍ഡ്മാന്‍ സാക്സ്. 2026-ല്‍ 6.7 ശതമാനവും 2027-ല്‍ 6.8 ശതമാനവും വളര്‍ച്ച കൈവരിക്കും.
ലോകത്തിലെ മറ്റ് വമ്പന്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ തിളക്കം വ്യക്തമാണ്. ചൈന 2026-ല്‍ 4.8 ശതമാനവും, 2027-ല്‍ 4.7 ശതമാനവും വളര്‍ച്ച മാത്രമേ നേടുകയുള്ളൂ എന്നാണ് ഗോള്‍ഡ്മാന്‍ സാക്സ് പറയുന്നത്.
അമേരിക്കയുടെ വളര്‍ച്ച 2.6 ശതമാനത്തില്‍ ഒതുങ്ങുമ്പോഴാണ് ഇന്ത്യ 6.8 ശതമാനത്തിലേക്ക് കുതിക്കുന്നത്.ഗോള്‍ഡ്മാന്‍ സാക്സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, വരും വര്‍ഷങ്ങളില്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരും.
2026-ലും 2027-ലും രാജ്യം കൈവരിക്കാന്‍ പോകുന്ന വളര്‍ച്ചാ നിരക്കുകള്‍ ആരെയും അമ്പരപ്പിക്കുന്നതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. ഈ നേട്ടം കൈവരിക്കുന്നതിന് റിപ്പോര്‍ട്ട് മൂന്ന് പ്രധാന കാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒന്ന് ശക്തമായ ആഭ്യന്തര ഉപഭോഗമാണ്.
റോഡുകള്‍, റെയില്‍വേ, പാലങ്ങള്‍ തുടങ്ങിയവയ്ക്കായി സര്‍ക്കാര്‍ നടത്തുന്ന വലിയ തോതിലുള്ള നിക്ഷേപം അഥവാ അടിസ്ഥാന സൗകര്യ വികസനമാണ് രണ്ടാമത്തേത്. ആഗോള ആഘാതങ്ങളില്‍ നിന്നുള്ള സുരക്ഷിതത്വമാണ് അടുത്തത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ആഗോള വ്യാപാര തടസ്സങ്ങള്‍ ഇന്ത്യയെ വലിയ തോതില്‍ ബാധിക്കില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
2026 അവസാനത്തോടെ പണപ്പെരുപ്പം കുറയുമെന്നതുംആശ്വാസകരമാണ്. ഇത് പലിശ നിരക്കുകളില്‍ കുറവ് വരുത്താന്‍ റിസര്‍വ് ബാങ്കിനെ സഹായിക്കും. എന്നാല്‍, തൊഴില്‍ വിപണിയിലെ മന്ദഗതി ഒരു വെല്ലുവിളിയായി തുടരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.






