
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഫലപ്രദമായ താരിഫ് നിരക്ക് 2025 ല്‍ ഇതിനോടകം 20.7 ശതമാനമായതായി ഫിച്ച് റേറ്റിംഗ്‌സ് റിപ്പോര്‍ട്ട്. 2024 ലെ വെറും 2.4 ശതമാനമായിരുന്ന സ്ഥാനത്താണിത്. അതുകൊണ്ടുതന്നെ യുഎസില്‍ നിന്നും ഇന്ത്യ കടുത്ത വ്യാപാര തടസ്സം നേരിടുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
പ്രസിഡന്റ് ട്രമ്പ് ഏര്‍പ്പെടുത്തിയ 25 ശതമാനം താരിഫും റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ നേരിടുന്ന പിഴയും ചേരുന്നതോടെയാണിത്.
യുഎസിന്റെ മൊത്തത്തിലുള്ള ഫലപ്രദമായ താരിഫ് നിരക്ക് ഇപ്പോള്‍ ശരാശരി 17 ശതമാനമാണെന്ന് ഫിച്ച് പറഞ്ഞു. ഇന്ത്യ, ബ്രസീല്‍, തായ്വാന്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവയാണ് ഇതിന്റെ അനന്തരഫലങ്ങള്‍ കൂടുതല്‍ അനുഭവിക്കുന്നത്.
യൂറോപ്യന്‍ യൂണിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തിയ 15 ശതമാനം നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ പോലും ഇന്ത്യയുടെ നിരക്ക് അനുപാതമില്ലാതെ ഉയര്‍ന്നതാണെന്ന് ഏജന്‍സി എടുത്തുകാട്ടി. ഇതോടെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അനുമാനം കുറയ്ക്കാന്‍ ആഗോള റേറ്റിംഗ് ഏജന്‍സികള്‍ നിര്‍ബന്ധിതരായി.
ഗോള്‍ഡ്മാന്‍ സാക്ക്‌സ് രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് അനുമാനം 2026 ല്‍ 6.5 ശതമാനത്തില്‍ നിന്നും 6.4 ശതമാനമായി കുറച്ചപ്പോള്‍ എച്ച്ഡിഎഫ്‌സി ബാങ്ക് കണക്കുകൂട്ടുന്നത് യുഎസ് താരിഫ് ഇന്ത്യന്‍ ജിഡിപി വളര്‍ച്ച 20 മുതല്‍ 25 ബേസിസ് പോയിന്റ് കുറയ്ക്കുമെന്നാണ്.
യുഎസ് താരിഫ് ആഗോള തലത്തില്‍ വലിയ സമ്പദ് വ്യവസ്ഥയാകാനുള്ള ഇന്ത്യയുടെ ശ്രമം പരിമിതപ്പെടുത്തുന്നതാണെന്ന് മൂഡീസ് റേറ്റിംഗ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് ക്രിസ്റ്റ്യന്‍ ഡി ഗുസ്മാന്‍ നിരീക്ഷിച്ചു. ഇലക്ട്രോണിക്‌സ് പോലുള്ള മൂല്യവര്‍ദ്ധിത മേഖലകളില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള രാജ്യത്തിന്റെ ആഗ്രഹം തടസ്സപ്പെടുന്ന സാഹചര്യമാണുള്ളത്.
അതേസമയം മറ്റ് ഏഷ്യ-പസഫിക്ക് സമ്പദ് വ്യവസ്ഥകളെ അപേക്ഷിച്ച് ഇന്ത്യ വിദേശ വ്യാപാരത്തെ ആശ്രയിക്കുന്നത് കുറവാണെന്നും അതുകൊണ്ടുതന്നെ ബാഹ്യ ആഘാതങ്ങളെ ഒരു പരിധി വരെ കുറയ്ക്കാന്‍ രാജ്യത്തിനാകുമെന്നും മൂഡീസ് അതിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. രാജ്യത്തിന്റെ പോസിറ്റീവ് ഇടത്തരം റേറ്റിംഗ് ഏജന്‍സി നിലനിര്‍ത്തിയിട്ടുണ്ട്.