
45 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളെ സ്വന്തമാക്കി ഗൂഗിള്‍ ജെമിനി. ജെമിനിയുടെ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണത്തില്‍ സാമ്പത്തിക വർഷത്തെ മുൻപാദത്തേക്കാള്‍ 50 ശതമാനത്തിലേറെ വർധനവാണുണ്ടായത്.
ഗൂഗിള്‍ ഇന്ത്യയുടെ മാർക്കറ്റിക് ആന്റ് സൈറ്റ് മേധാവി ശേഖർ ഖോസ്ലയാണ് ലിങ്ക്ഡ്‌ഇനില്‍ കമ്പനിയുടെ ഈ നേട്ടം അറിയിച്ചത്.
ആഴ്ചകള്‍ക്ക് മുമ്പണ് 18 വയസായ ഇന്ത്യൻ വിദ്യാർത്ഥികള്‍ക്ക് ജെമിനി പ്രീമിയം എഐ പ്രോ സബ്സ്ക്രിപ്ഷൻ കമ്പനി സൗജന്യമായി ലഭ്യമാക്കിയത്. പ്രതിദിനം 19500 രൂപ നിരക്കുള്ള പ്ലാൻ ആണിത്. 2025 സെപ്റ്റംബർ 15 വരെയാണ് ഈ ഓഫർ ലഭിക്കുക. ഈ പ്ലാൻ പ്രഖ്യാപിച്ചത് ഉപഭോക്താക്കളുടെ എണ്ണത്തില്‍ മുന്നേറ്റമുണ്ടാക്കാൻ കമ്ബനിയെ സഹായിച്ചു എന്ന് വേണം കരുതാൻ.
ഈ സബ്സ്ക്രിപ്ഷൻ പ്ലാൻ വഴി ഗൂഗിള്‍ വികസിപ്പിച്ച ജെമിനി 2.5 പ്രോ, ഡീപ്പ് റിസർച്ച്, എഐ വീഡിയോ ജനറേറ്റർ, വിയോ 3 എന്നിവ ഉപയോഗിക്കാൻ ഉപഭോക്താക്കള്‍ക്കാവും. ഫ്ളോ, നോട്ട്ബുക്ക് എല്‍എം പോലുള്ള എഐ ടൂളുകളും ഉപയോഗിക്കാനാവും.
ചാറ്റ്ജിപിടിയാണ് വിപണിയില്‍ ജെമിനിയുടെ വലിയ എതിരാളി. ചാറ്റ് ജിപിടിയ്ക്ക് 60 കോടി പ്രതിമാസ സജീവ ഉപഭോക്താക്കള്‍ ഉണ്ടെന്നാണ് കണക്കുകള്‍. ചാറ്റ് ജിപിടിയെ മറികടക്കാൻ ജെമിനിക്ക് ഇനിയും ഉപഭോക്താക്കളെ സ്വന്തമാക്കേണ്ടതുണ്ട്.
എന്നാല്‍ അതിവേഗം അത് സംഭവിക്കുന്നുണ്ടെന്നാണ് പുതിയ കണക്കുകള്‍. മെയില്‍ നടന്ന ഗൂഗിള്‍ ഐഒ ഡെവലപ്പർ കോണ്‍ഫറൻസില്‍ ജെമിനിക്ക് 40 കോടിയിലേറെ ഉപഭോക്താക്കളെ ലഭിച്ചുവെന്നാണ് സിഇഒ സുന്ദർ പിച്ചൈ നല്‍കിയ കണക്ക്. ജൂലായ് ആയപ്പോഴേക്കും അത് 45 കോടിയിലേറെയായി.
ചാറ്റ് ജിപിടി ആപ്പിന് ജെമിനി ആപ്പ് വലിയ വെല്ലുവിളിയാകുന്നുണ്ടെങ്കിലും ഗൂഗിളിന്റെ സെർച്ച് വ്യവസായത്തെ ചാറ്റ് ജിപിടി സാരമായ ഭീഷണിയാണ് ഉയർത്തുന്നത്. ചാറ്റ് ജിപിടിയില്‍ ദിവസേന 250 കോടി പ്രോംറ്റുകള്‍ ലഭിക്കുന്നുണ്ടെന്നാണ് ഓപ്പണ്‍ എഐയുടെ വെളിപ്പെടുത്തല്‍. ഇതില്‍ 30 കോടി യുഎസില്‍ നിന്നാണ്.
അതേസമയം പെർപ്ലെക്സിറ്റിയും സെർച്ച് വിപണിയില്‍ ഗൂഗിളിന് വെല്ലുവിളിയായിക്കൊണ്ടിരിക്കുകയാണ്. കോമറ്റ് എന്ന പേരില്‍ എഐ സെർച്ച് എഞ്ചിൻ അവതരിപ്പിച്ച പെർപ്ലെക്സിറ്റി അടുത്തിടെയാണ് അതേ പേരില്‍ വെബ് ബ്രൗസർ അവതരിപ്പിച്ചത്.