
മുംബൈ: ക്രൂഡ് ഓയിൽ വില 100 ഡോളറിൽ എത്തിയിരിക്കുന്നത് ഇന്ത്യയുടെ ജിഡിപി വളർച്ചയിൽ ഒരു ശതമാനം വരെ കുറവുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധയായ ഗീത ഗോപിനാഥ്. നിലവിലെ പ്രതിസന്ധി ഇന്ധന വിതരണം തടസപ്പെടുത്തിയിരിക്കുന്നതിനാൽ കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അവർ ചൂണ്ടിക്കാട്ടി.
പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ സാരമായി ബാധിക്കുമെന്നും, ക്രൂഡ് ഓയിൽ വില ബാരലിന് ശരാശരി 85 മുതൽ 100 ഡോളർ വരെ ഉയരുമെന്നും ഗീത ഗോപിനാഥ് ചൂണ്ടിക്കാട്ടി.
ജിഡിപി വളർച്ചയിൽ നിന്ന് ഒരു ശതമാനം വരെ കുറവുണ്ടാകുമെന്നും ഹാർവാർഡ് പ്രൊഫസറും മുൻ ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റുമായ ഗീത ഗോപിനാഥിൻ്റെ മുന്നറിയിപ്പ്. ഇറാനെതിരായ അമേരിക്കയുടെ യുദ്ധം ഇന്ത്യയുടെ വളർച്ചാ പ്രതീക്ഷകളെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏറ്റവും പ്രധാനമായ എണ്ണവില കുതിച്ചുയർന്നു. ഇനി എണ്ണ ബാരലിന് 85 ഡോളറാണെങ്കിലും, ഇന്ത്യയുടെ ജിഡിപി വളർച്ച അര ശതമാനം വരെ കുറയുമെന്ന് ഗീത ഗോപിനാഥ് ചൂണ്ടിക്കാട്ടുന്നു. എണ്ണ വില ബാരലിന് 100 ഡോളറിനടുത്തെത്തുന്നത് ഒരു ശതമാനം വരെ ഇടിവിന് കാരണമാകും.
സൗദി അറേബ്യ, യുഎഇ, ഖത്തർ തുടങ്ങിയ പ്രധാന എണ്ണ ഉൽപ്പാദക രാജ്യങ്ങളിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് എന്ത് സംഭവിക്കും എന്നതും സമ്പദ് വ്യവസ്ഥയിൽ നിർണായകമാണ്.
ഹോർമുസ് കടലിടുക്കിൽ ഉണ്ടാകുന്ന ഏതൊരു തടസ്സവും ഇനി സ്ഥിതി കൂടുതൽ വഷളാക്കുകയും എണ്ണവില ഉയർത്തുകയും ചെയ്യുമെന്നും ഗീത ഗോപിനാഥ് പറയുന്നു.






