
മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഗസ്റ്റില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 51,200 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തി. ഇത് കഴിഞ്ഞ 20 മാസത്തിനിടെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തുന്ന ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണ്. ജൂലായില്‍ 5000 കോടി രൂപയുടെ അറ്റനിക്ഷേപമാണ് നടത്തിയിരുന്നത്. തുടര്‍ച്ചയായി ഒന്‍പത് മാസം ഇന്ത്യന്‍ വിപണിയില്‍ അറ്റവില്‍പ്പന നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ജൂലായ് മുതലാണ് അറ്റനിക്ഷേപകരായി മാറിയത്.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മുതല്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വില്‍പ്പന നടത്തിവരികയായിരുന്നു. 2021 ഒക്‌ടോബര്‍ മുതല്‍ 2022 ജൂണ്‍ വരെ 2.46 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിറ്റഴിച്ചത്.
സെപ്‌റ്റംബറില്‍ അത്ര ശക്തമായ തോതിലല്ലെങ്കിലും വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ നിക്ഷേപം തുടരുമെന്നാണ് ഒരു വിഭാഗം അനലിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പം, ഡോളറിന്റെ മൂല്യം, പലിശനിരക്ക്, കമ്മോഡിറ്റി വില, ഭൗമ രാഷ്‌ട്ര പ്രശ്‌നങ്ങള്‍, കോര്‍പ്പറേറ്റ് ഫലങ്ങള്‍ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ നിലപാട് തീരുമാനിക്കപ്പെടുന്നത്.
ക്രൂഡ് ഓയില്‍ വില കുറയുന്നത് പണപ്പെരുപ്പം നിയന്ത്രാണാധീനമാകുന്നതിന് വഴിവെക്കുമെന്ന പ്രതീക്ഷ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അറ്റനിക്ഷേപകരായി മാറിയതിന് ഒരു കാരണമായി. ഓഹരി വിപണി ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോള്‍ കരടികള്‍ കാളകളായി മാറുന്നതാണ് കണ്ടത്.
സെന്‍സെക്‌സും നിഫ്‌റ്റിയും ജൂണിലെ താഴ്‌ന്ന നിലവാരത്തില്‍ നിന്നും 17 ശതമാനം വരെ ഉയര്‍ന്നിരുന്നു. ഡോളര്‍ ശക്തിയാര്‍ജിക്കുമ്പോഴും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഗണ്യമായ തോതില്‍ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപം നടത്തിയത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വേറിട്ട പ്രകടനം കാഴ്‌ച വെക്കാനുള്ള സാധ്യത കൂടി മുന്‍നിര്‍ത്തിയാണ്.