
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ ഇഷ്യൂ ചെയ്ത് ധനസമാഹരണം നടത്താൻ ഒരുങ്ങുന്നു. 2023 സാമ്പത്തിക വർഷത്തിൽ 10,000 കോടി രൂപ വരെ മൂല്യമുള്ള ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ ധനസമാഹരണം നടത്തുന്ന കാര്യം ബോർഡ് പരിഗണിച്ചതായി എസ്ബിഐ അറിയിച്ചു. 10,000 കോടി രൂപ വരെ ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ വഴി സമാഹരിക്കാനാണ് എസ്ബിഐ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വർഷം ഡിസംബറിൽ, എസ്ബിഐ ആദ്യ ഇൻഫ്രാസ്ട്രക്ചർ ബോണ്ട് ഇഷ്യുവിലൂടെ 10,000 കോടി രൂപ സമാഹരിച്ചിരുന്നു. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ സ്വകാര്യമേഖലയിലെ വായ്പാദാതാക്കളുമായി ചേർന്ന് ആഭ്യന്തര വ്യവസ്ഥാപിത പ്രാധാന്യമുള്ള ബാങ്കുകളായി (ഡി-എസ്‌ഐബി) തുടരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയിരുന്നു. 2015ലും 2016ലും എസ്ബിഐയെയും ഐസിഐസിഐ ബാങ്കിനെയും ഡി-എസ്ഐബികളായി ആർബിഐ പ്രഖ്യാപിച്ചിരുന്നു. 2017 മാർച്ച് 31 വരെ ബാങ്കുകളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എച്ച്ഡിഎഫ്സി ബാങ്കിനെയും ഡി-എസ്ഐബി ആയി തരംതിരിച്ചിട്ടുണ്ട്
അതേസമയം ഇന്നലെ എസ്ബിഐയുടെ ഓഹരികൾ എൻഎസ്ഇയിൽ 0.22 ശതമാനം ഉയർന്ന് 613.55 രൂപയിൽ വ്യാപാരം നടത്തി.
വർദ്ധിച്ചുവരുന്ന വായ്പാ ആവശ്യകത നേരിടാനും കുറഞ്ഞ നിരക്കിൽ ഫണ്ട് ലോക്ക് ഇൻ ചെയ്യാനും ഇന്ത്യൻ ബാങ്കുകൾ അടുത്ത കുറച്ച് മാസങ്ങളിൽ ധനസമാഹരണം തുടരുമെന്ന് വിശകലന വിദഗ്ധർ നേരത്തെ വ്യക്തമാക്കിയിരുന്നു. ആർബിഐയുടെ കണക്കുകൾ പ്രകാരം നവംബർ 4 ന് അവസാനിച്ച 14 ദിവസങ്ങളിൽ ഇന്ത്യൻ ബാങ്കുകളുടെ വായ്പാ വളർച്ച 17 ശതമാനം ആയിരുന്നു. നിക്ഷേപ വളർച്ച 8.25 ശതമാനമാണ്.






