
കൊച്ചി: ഫെബ്രുവരിക്ക് ശേഷം റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് ഒരു ശതമാനം കുറച്ചതോടെ ബാങ്കുകളിലെയും ധനകാര്യ സ്ഥാപനങ്ങളിലെയും സ്ഥിര നിക്ഷേപങ്ങള്‍ക്ക് തിളക്കം മങ്ങുന്നു.
രാജ്യത്തെ സാമ്പത്തിക മേഖലയില്‍ അനിശ്ചിതത്വം കടുക്കുന്നതിനാല്‍ അടുത്ത മാസം പലിശ വീണ്ടും കുറയാൻ സാദ്ധ്യത തെളിഞ്ഞതും ചെറുകിട നിക്ഷേപകരില്‍ ആശങ്ക സൃഷ്‌ടിക്കുകയാണ്.
കൊവിഡിന് ശേഷം നാണയപ്പെരുപ്പം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് വിവിധ ഘട്ടങ്ങളിലായി പലിശ നിരക്ക് 2.5 ശതമാനം പലിശ വർദ്ധിപ്പിച്ചതോടെ ബാങ്ക് നിക്ഷേപങ്ങള്‍ മികച്ച വരുമാനം നല്‍കിയിരുന്നു. ഒരവസരത്തില്‍ ചില ധനകാര്യ സ്ഥാപനങ്ങള്‍ ദീർഘകാല നിക്ഷേപങ്ങളുടെ പലിശ ഒൻപത് ശതമാനം വരെ വർദ്ധിപ്പിച്ചിരുന്നു.
നാണയപ്പെരുപ്പം നിയന്ത്രണവിധേയമായതോടെ റിസർവ് ബാങ്ക് പലിശ കുറയ്ക്കല്‍ നടപടികള്‍ വേഗത്തിലാക്കിയതാണ് തിരിച്ചടിയായത്. കഴിഞ്ഞ മാസങ്ങളില്‍പല ബാങ്കുകളും സ്ഥിരനിക്ഷേപങ്ങളുടെ പലിശ അര ശതമാനത്തിലധികം കുറച്ചു. എങ്കിലും മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.4 ശതമാനം വരെ പലിശ ചുരുക്കം സ്മാള്‍ ഫിനാൻസ് ബാങ്കുകള്‍ നല്‍കുന്നുണ്ട്.
പലിശ ഇനിയും കുറഞ്ഞേക്കും
അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസർവിന്റെ ചുവടു പിടിച്ച് ഇന്ത്യയിലും പലിശ വീണ്ടും കുറച്ചേക്കും. സെപ്തംബർ 29 മുതല്‍ ഒക്ടോബർ ഒന്ന് വരെ നടക്കുന്ന റിസർവ് ബാങ്കിന്റെ ധന നയ രൂപീകരണ യോഗത്തില്‍ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് 5.25 ശതമാനമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുതിർന്ന പൗരന്മാർക്ക് 8.4 ശതമാനം പലിശ
അഞ്ച് വർഷ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 60 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് സൂര്യോദയ സ്‌മാള്‍ ഫിനാൻസ് ബാങ്ക് 8.4 ശതമാനം പലിശയാണ് നല്‍കുന്നത്. രണ്ട് മുതല്‍ മൂന്ന് വർഷത്തേക്ക് സീനിയർ സിറ്റിസണ്‍സിന് ഉത്‌കർഷ് സ്‌മാള്‍ ഫിനാൻസ് ബാങ്കില്‍ 8.15 ശതമാനം പലിശ ലഭിക്കും. ജന സ്‌മാള്‍ ഫിനാൻസ് ബാങ്ക് ഈ വിഭാഗത്തില്‍ എട്ടു ശതമാനം പലിശ വാഗ്‌ദാനം ചെയ്യുന്നു.
വാണിജ്യ ബാങ്കുകള്‍ നല്‍കുന്ന പലിശ
- ബാങ്ക്: നിരക്ക്: കാലാവധി
- ബന്ധൻ ബാങ്ക്: 7.2%: രണ്ട് മുതല്‍ മൂന്ന് വർഷം വരെ
- എച്ച്.ഡി.എഫ്.സി ബാങ്ക് 7.1%: 18 മുതല്‍ 21 മാസം വരെ
- ഫെഡറല്‍ ബാങ്ക് 7.2% 999 ദിവസം
- എസ്.ബി.ഐ 6.95% രണ്ട് മുതല്‍ മൂന്ന് വർഷം വരെ
- യൂണിയൻ ബാങ്ക് 7.1% മൂന്ന് വർഷം