
ന്യൂഡല്‍ഹി: തദ്ദേശീയ അഞ്ചാം തലമുറ യുദ്ധവിമാന എൻജിൻ ഫ്രാൻസുമായിച്ചേർന്ന് വികസിപ്പിക്കും. രാജ്യത്തിന്റെ സ്റ്റെല്‍ത്ത് യുദ്ധവിമാനമായ അഡ്വാൻസ്ഡ് മീഡിയം കോംപാറ്റ് എയർക്രാഫ്റ്റ് എൻജിനുകളാണ് ഫ്രാൻസിലെ സഫ്രാനുമായി ചേർന്ന് തദ്ദേശീയമായി വികസിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
ഡല്‍ഹിയില്‍ നടന്ന വേള്‍ഡ് ലീഡേഴ്സ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ നിർമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ ജനറല്‍ ഇലക്‌ട്രിക്, ബ്രിട്ടന്റെ റോള്‍സ് റോയ്സ് കമ്പനികളെ ഒഴിവാക്കിയാണ് സഫ്രാനെ തിരഞ്ഞെടുത്തത്. പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡിആർഡിഒ എൻജിൻ നിർമാണം ഏകോപിപ്പിക്കും. ബെംഗളൂരു ആസ്ഥാനമായുള്ള എയ്റോനോട്ടിക്കല്‍ ഡിവലപ്മെന്റ് ഏജൻസിയും പങ്കാളിയാകും. 2027-ഓടെ ആദ്യ പ്രോട്ടോ ടൈപ്പ് പുറത്തിറക്കാനാണ് ലക്ഷ്യം.
2030-ഓടെ എൻജിൻ പുറത്തിറക്കാനാകുമെന്നാണ് കരുതുന്നത്. എൻജിന്റെ അഞ്ച് പ്രോട്ടോടൈപ്പുകള്‍ രൂപകല്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനുമായി സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റി 15,000 കോടി രൂപ ഒരുവർഷം മുൻപ് അനുവദിച്ചിരുന്നു.
റഫാല്‍ യുദ്ധവിമാന എൻജിനുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ഹൈദരാബാദില്‍ സഫ്രാൻ സൗകര്യമൊരുക്കുന്നുണ്ട്. എൻജിന്റെ സാങ്കേതികവിദ്യ ഇന്ത്യക്ക് കൈമാറുന്ന തരത്തിലാണ് സഫ്രാനുമായുള്ള ധാരണ. രാജ്യത്ത് വിവിധ യുദ്ധ ഹെലികോപ്റ്ററുകളുടെ എൻജിനുകളും സഫ്രാൻ കമ്പനിയാണ് നിർമിക്കുന്നത്.