കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: പാലക്കാട് ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്‍റെ നിർമാണം സെപ്റ്റംബറിൽഇന്ത്യയ്ക്കുമേലുള്ള ട്രമ്പിന്റെ 25 ശതമാനം താരിഫ് സമ്മര്‍ദ്ദ തന്ത്രമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ഇറാനുമായി ഇടപാട്; ആറ് ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ യുഎസ് ഉപരോധംസ്വർണ ശേഖരം ഉയർത്തി റിസർവ് ബാങ്ക്സൗദിയിലെ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത് 7,000 കോടി ഡോളര്‍

ഭൗമനിരീക്ഷണ ഉപഗ്രഹം ‘നിസാര്‍’ ഭ്രമണപഥത്തിലേക്ക്

ബെംഗളൂരു: കാലാവസ്ഥയിലുള്‍പ്പെടെ ഭൗമോപരിതലത്തിലുള്ള ചെറിയമാറ്റങ്ങള്‍ പോലും സൂക്ഷ്മമായി നിരീക്ഷിക്കാനും വിവരങ്ങള്‍ കൈമാറാനും ശേഷിയുള്ള ഭൗമനിരീക്ഷണ ഉപഗ്രഹമായ നിസാർ (നാസ-ഐഎസ്‌ആർഒ സിന്തറ്റിക് ആപ്പർച്ചർ റഡാർ) ജൂലായ് 30-ന് വൈകീട്ട് 5.40-ന് വിക്ഷേപിക്കും.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ഐഎസ്‌ആർഒയുടെ ജിഎസ്‌എല്‍വി-എഫ് 16 റോക്കറ്റ് നിസാറുമായി കുതിച്ചുയരും.

ഭൂമിയില്‍നിന്നും 743 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്ക് (സണ്‍ സിൻക്രോണസ് ഓർബിറ്റ്) കടത്തിവിടും. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും (ഐഎസ്‌ആർഒ) അമേരിക്കൻ ബഹിരാകാശ സ്ഥാപനമായ നാസയും സംയുക്തമായി നടത്തുന്ന ആദ്യ ഉപഗ്രഹവിക്ഷേപണമാണിത്.

ഏറെ കാത്തിരിപ്പിനൊടുവിലാണ് ഐഎസ്‌ആർഒ ബഹിരാകാശ ഗവേഷണത്തില്‍ ചരിത്രം കുറിക്കുന്ന വിക്ഷേപണത്തിന്റെ തിയതി പ്രഖ്യാപിച്ചത്.

2,392 കിലോഗ്രാം ഭാരമുള്ള നിസാർ സവിശേഷമായ ശേഷിയുള്ള ഭൗമനിരീക്ഷണ ഉപഗ്രഹമാണെന്ന് ഐഎസ്‌ആർഒ അറിയിച്ചു. ഇരട്ട ഫ്രീക്വൻസിയുള്ള സിന്തറ്റിക് ആപ്പർച്ചർ റഡാറിലൂടെ ഭൂമിയെ നിരീക്ഷിച്ച്‌ ചിത്രങ്ങള്‍ പകർത്തുന്ന ആദ്യ ഭൗമനിരീക്ഷണ ഉപഗ്രഹമാണ്.

നാസയുടെ ദീർഘ തരംഗദൈർഘ്യമുള്ള റഡാറും ഐഎസ്‌ആർഒയുടെ ഹ്രസ്വതരംഗ ദൈർഘ്യമുള്ള റഡാറും ചേർന്നതാണിത്. ഭൗമോപരിതലത്തിലെ ഉയർന്ന റെസലൂഷനിലുള്ള ചിത്രങ്ങള്‍ നല്‍കാൻ ഇതിന് കഴിയും.

ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്ന ഉപഗ്രഹം 12 ദിവസത്തെ ഇടവേളകളില്‍ ഭൗമോപരിതലത്തിലെ വിവരങ്ങള്‍ കൈമാറും. എല്ലാ കാലാവസ്ഥയിലും രാത്രിയെന്നും പകലെന്നും വ്യത്യാസമില്ലാതെ വിവരങ്ങള്‍ ശേഖരിക്കും. ഭൗമോപരിതലത്തിലെ സൂക്ഷ്മമാറ്റങ്ങളടക്കം കണ്ടെത്താനാവും.

മണ്ണിനുമുകളിലെ രൂപമാറ്റം, മഞ്ഞുപാളികളുടെയും സസ്യജാലങ്ങളുടെയും ചലനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരീക്ഷിക്കും.

കടലിലെ മഞ്ഞിന്റെ വർഗീകരണം, കപ്പലുകളെ തിരിച്ചറിയല്‍, തീരദേശങ്ങളെ നിരീക്ഷിക്കല്‍, കൊടുങ്കാറ്റിന്റെ സ്വഭാവമറിയല്‍, മണ്ണിലെ ഈർപ്പത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ മനസ്സിലാക്കല്‍, ജലസ്രോതസ്സുകളുടെ നിരീക്ഷണവും മാപ്പിങ്ങും, പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി കണ്ടെത്തല്‍ തുടങ്ങിയവക്ക് ഉപഗ്രഹം സഹായകമാകുമെന്നും ഐഎസ്‌ആർഒ അറിയിച്ചു.

X
Top