
തിരുവനന്തപുരം: സംസ്ഥാനത്ത് വരൾച്ച ബാധിച്ച് 46,587 ഹെക്ടർ കൃഷിനാശം സംഭവിച്ചതായി മന്ത്രി പി.പ്രസാദ്. 257.12 കോടിയുടെ നേരിട്ടുള്ള നഷ്ടം കർഷകർക്ക് സംഭവിച്ചതായി മന്ത്രി നിയമസഭയിൽ അറിയിച്ചു.
ഇടുക്കി, പാലക്കാട്, വയനാട്, തൃശ്ശൂർ ഉള്പ്പെടെ എല്ലാ ജില്ലയിലും വരൾച്ചയും ഉഷ്ണതരംഗവും ബാധിച്ചു. ഉഷ്ണതരംഗം കാരണം കൃഷിനശിച്ച ചെറുകിട, ഇതര കർഷകരുടെ രണ്ടു ഹെക്ടർ വരെയുള്ള കൃഷിനാശത്തിന് 7.50 കോടി രൂപ സർക്കാർ വകയിരുത്തി.
സൂര്യാഘാതത്താൽ 742 മൃഗങ്ങൾ ചത്തതായും ചത്തുപോയ കറവപ്പശുക്കളുടെ ഉടമകള്ക്ക് 37,500 രൂപ നഷ്ടപരിഹാരവും നല്കുമെന്നും മന്ത്രി അറിയിച്ചു.
കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട വിളനഷ്ടങ്ങളുടെ പട്ടികയില് 27 വിളകള് കൂടി ഉള്പ്പെടുത്തും. സംസ്ഥാനത്ത് കൂടുതല് കാലാവസ്ഥാ സ്റ്റേഷനുകള് സ്ഥാപിച്ച് വിളനഷ്ടങ്ങള് വിലയിരുത്തി പരമാവധി വേഗത്തില് നഷ്ടപരിഹാരം നല്കും.
കൂടാതെ ജൈവകൃഷിയുടെ ഭാഗമായുള്ള എന്.ബി.ഒ.പി. സര്ട്ടിഫിക്കറ്റിന് ഏജന്സികള് ചെറുകിട കര്ഷകരില് നിന്ന് ഈടാക്കുന്ന തുക സര്ക്കാര് നല്കും. വന് കിട കര്ഷകര്ക്കുള്ള തുകയില് 75 ശതമാനമോ പരമാവധി 50,000 രൂപ വരെയോ സര്ക്കാര് നല്കും.
കേരള ഗ്രോ ബ്രാന്ഡഡ് ഷോപ്പുകള് സംസ്ഥാനത്തുടനീളം തുടങ്ങും.