
ന്യൂഡൽഹി: ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) ഗുണനിലവാര സർട്ടിഫിക്കേഷനിൽ നിന്ന് 202 വിദേശ സ്റ്റീൽ ലൈസൻസുകളെ ഒഴിവാക്കി സ്റ്റീൽ മന്ത്രാലയം. ആഭ്യന്തര സ്റ്റീൽ കമ്പനികള്‍ക്കുളള വിതരണ തടസങ്ങൾ ലഘൂകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് നടപടി.
സർട്ടിഫിക്കേഷൻ ആവശ്യകതകളുമായി ബന്ധപ്പെട്ട കാലതാമസമില്ലാതെ ആഭ്യന്തര സ്റ്റീൽ കമ്പനികള്‍ക്ക് ഉയർന്ന നിലവാരമുള്ള അസംസ്കൃത വസ്തുക്കള്‍ തടസമില്ലാതെ ലഭ്യമാകുന്നതിന് സഹായകരമാണ് നീക്കം.
ജപ്പാൻ, ദക്ഷിണ കൊറിയ, ജർമ്മനി, ഇറ്റലി, ഫ്രാൻസ്, റഷ്യ, യുഎസ് എന്നിവയുൾപ്പെടെ 17 രാജ്യങ്ങളിൽ നിന്നുള്ള നിർമ്മാതാക്കള്‍ക്ക് ഇളവുകളുടെ പ്രയോജനം ലഭിക്കും.
ഓട്ടോമോട്ടീവ്, എഞ്ചിനീയറിംഗ്, പ്രത്യേക വ്യാവസായിക ആപ്ലിക്കേഷനുകൾ എന്നിവയിൽ ഉപയോഗിക്കുന്ന ഉയർന്ന നിലവാരമുള്ള സ്റ്റീലിന്റെ പ്രധാന വിതരണക്കാരാണ് ജപ്പാനും ദക്ഷിണ കൊറിയയും.
ജപ്പാനിലെ നിപ്പോൺ സ്റ്റീൽ, ജെഎഫ്ഇ സ്റ്റീൽ, ദക്ഷിണ കൊറിയയിലെ പോസ്കോ, ഹ്യുണ്ടായ് സ്റ്റീൽ തുടങ്ങിയ പ്രമുഖ കമ്പനികൾക്ക് ഗുണം ചെയ്യുന്നതാണ് തീരുമാനം.
ലോകത്തിലെ രണ്ടാമത്തെ വലിയ അസംസ്കൃത ഉരുക്ക് ഉത്പാദക രാജ്യമായ ഇന്ത്യ ഏപ്രിൽ-മെയ് കാലയളവിൽ 9 ലക്ഷം മെട്രിക് ടൺ ഫിനിഷ്ഡ് സ്റ്റീലാണ് ഇറക്കുമതി ചെയ്തത്.
ഇന്ത്യയുടെ മൊത്തം ഫിനിഷ്ഡ് സ്റ്റീൽ ഇറക്കുമതിയുടെ 74 ശതമാനത്തിലധികവും ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നായിരുന്നു.