
ചിറ്റിലഞ്ചേരി: പാചക വാതകക്ഷാമം വന്നതോടെ വീടുകളിലേക്കും, ഹോട്ടലുകളിലേക്കും വിറകിന്റെ ആവശ്യം കൂടി. വിറക് വിൽപ്പന കേന്ദ്രത്തിൽ വിറകിന് ലഭ്യതക്കുറവുമൂലം വില വർധിച്ചു. ചായക്കടകളും ഹോട്ടലുകളുമാണ് ഇപ്പോൾ വിറക് വാങ്ങിത്തുടങ്ങിയത്.
വിറകിന് ഒരാഴ്ചകൊണ്ട് ടണ്ണിന് 1000 രൂപ മുതൽ 1500 രൂപവരെ വില കൂടി. മിക്ക വിറകുകച്ചവടക്കാരുടെ കൈയിലും സ്റ്റോക്ക് തീർന്ന സ്ഥിതിയാണ്. ഹോട്ടലുകളിലും, വീടുകളിലും കൂടുതൽ ഉപയോഗിക്കുന്ന പുളിവിറക് ടണ്ണിന് 5,000 രൂപയായിരുന്നത് ഇപ്പോൾ 6,000 രൂപയായാണ് കൂടിയത്.
ഇത് പൊളിച്ച് വിറകാക്കി മാറ്റി വിൽപ്പനയ്ക്ക് എത്തിക്കുമ്പോൾ ടണ്ണിന് 8,500 രൂപയാണ് കച്ചവടക്കാർ വാങ്ങുന്നത്. മറ്റു മരങ്ങളുടെ ചുള്ളി വിറക് ടണ്ണിന് 3,800 രൂപയായിരുന്നത് ഇപ്പോൾ 4,500 രൂപയായും റബ്ബർ വിറകിന് 4,000 രൂപയായിരുന്നത് 5,000 രൂപയായും പലതരം വിറകുകൾക്ക് 3,200 രൂപയായിരുന്നത് 4,200 രൂപയായും വില കൂടിയിട്ടുണ്ട്.
ഇഷ്ടിക ചൂളകൾക്കും, മൺ ചൂളകൾക്കും ഉപയോഗിക്കുന്നതിനായി വലിയ തോതിലാണ് വിറകുകൾ മിക്ക കച്ചവടക്കാരിൽനിന്ന് കയറ്റിപ്പോകുന്നത്. മുറിക്കുന്ന മരങ്ങളുടെ വിറകുകളും പ്രാദേശികമായിതന്നെ കച്ചവടവും നടക്കുന്നുണ്ട്.
അതേസമയം വാണിജ്യസിലിൻഡർ വിതരണം നിലച്ചസാഹചര്യത്തിൽ ഹോട്ടലുകൾ അടച്ചിടാതെ പ്രവർത്തിക്കാൻ വിറകടുപ്പ് ഉപയോഗിച്ചുള്ള പൊതു അടുക്കള നടപ്പിലാക്കാൻ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ.) മണ്ണാർക്കാട് യൂണിറ്റ്.
അസോസിയേഷൻ ജില്ലാ-യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനം. യൂണിറ്റിന് കീഴിൽ കുന്തിപ്പുഴ, നൊട്ടമല എന്നിവിടങ്ങളിലുള്ള ഓഡിറ്റോറിയങ്ങൾ കേന്ദ്രീകരിച്ചും പള്ളിക്കുറുപ്പിലുള്ള കാറ്ററിങ് സ്ഥാപനത്തിലെ സൗകര്യങ്ങളും ഇതിനായി പ്രയോജനപ്പെടുത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
ഹോട്ടലുകളിലേക്ക് ആവശ്യപ്രകാരമുള്ള ബിരിയാണി, ചോറ്, പൊറോട്ട പോലുള്ള വിഭവങ്ങൾ ഒരിടത്ത് തയ്യാറാക്കി എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതിനായി അംഗങ്ങളിൽനിന്ന് അഭിപ്രായവും തേടി. നിലവിൽ മണ്ണാർക്കാട് ആരും ഹോട്ടലുകൾ അടച്ചിട്ടില്ലെങ്കിലും പാചകവാതകപ്രതിസന്ധി നേരിടുന്നുണ്ട്.






