
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുൾപ്പെടെ അഞ്ച് പൊതുമേഖലാ ബാങ്കുകൾ കൈകോർത്ത് (പിഎസ്ബി) അഞ്ച് കോടി രൂപയിൽ താഴെയുള്ള റീട്ടെയിൽ, എംഎസ്എംഇ വായ്പകൾ വീണ്ടെടുക്കാൻ ഒരു പൊതു പ്ലാറ്റ് ഫോം തയ്യാറാക്കുന്നു.
ഇങ്ങനെ ചെയ്‌താൽ ബാങ്കുകൾക്ക് വായ്പ തിരിച്ചു പിടിക്കൽ എളുപ്പമാകും എന്നതാണ് നേട്ടം. വായ്പ നൽകുന്നവർക്ക് കോർ ബാങ്കിങ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകും.
ബാങ്ക്നെറ്റ് എന്ന ലേല പ്ലാറ്റ്‌ഫോം, ഡോർ-സ്റ്റെപ്പ് ബാങ്കിങ്, പിഎസ്‌ബികൾക്കായുള്ള ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുൾപ്പെടെ മറ്റ് ചില പൊതു പ്ലാറ്റ്‌ഫോമുകളിൽ ബാങ്കുകൾ ഇതിനകം സഹകരിക്കുന്നുണ്ട്.
വായ്പകൾ തിരിച്ചുപിടിക്കുന്നതിനായി പൊതു കലക്ഷൻ സ്ഥാപനമെന്ന തീരുമാനം പുറത്തുവന്നതോടെ പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ ഉയർച്ചയിലാണ്.
കെയർ റേറ്റിങ്സ് റിപ്പോർട്ട് അനുസരിച്ച് 2025 മാർച്ച് 31 വരെയുള്ള കാലയളവിൽ പൊതുമേഖലാ ബാങ്കുകളുടെ മൊത്ത നിഷ്ക്രിയ ആസ്തി ഗണ്യമായി മെച്ചപ്പെട്ടു, മുൻ വർഷത്തെ അപേക്ഷിച്ച് 17% കുറഞ്ഞ് 2.94 ലക്ഷം കോടി രൂപയായി.
പൊതുമേഖലാ ബാങ്കുകളെ, സ്വകാര്യ മേഖല ബാങ്കുകളെപോലെതന്നെ കൂടുതൽ കാര്യക്ഷമമാക്കാനുള്ള സർക്കാരിന്റെ പദ്ധതിയുടെ ഭാഗമാണ് ഈ പുതിയ പൊതു പ്ലാറ്റ് ഫോമും.