
മുംബൈ: പശ്ചിമേഷ്യയുടെ ചില ഭാഗങ്ങളിൽ നിന്നുള്ള ഡേറ്റാ സെന്റർ വർക്ക് ലോഡുകൾ ഇന്ത്യ, സിംഗപ്പുർ തുടങ്ങിയ രാജ്യങ്ങളിലേക്ക് വഴിതിരിച്ചു വിടാനുള്ള പദ്ധതികൾ ആലോചിച്ച് ലോകത്തെ പ്രധാന ക്ലൗഡ് കമ്പനികൾ. ഇസ്രയേൽ-ഇറാൻ സംഘർഷത്തെ തുടർന്നുണ്ടായ തടസങ്ങളുടെ പശ്ചാത്തലത്തിലാണ് അമസോൺ വെബ് സർവീസസ് (AWS), മൈക്രോസോഫ്റ്റ് അസ്യൂർ എന്നിവയുൾപ്പെടെയുള്ളവയുടെ നീക്കമെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.
പ്രധാനപ്പെട്ട വർക്ക് ലോഡുകൾ പ്രത്യേകിച്ച് ബാങ്കിങ് ക്ലയിന്റുകൾക്ക് വേണ്ടിയുള്ളവ വഴിതിരിച്ചു വിടാനായി മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളെ കമ്പനികൾ പരിഗണിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവയാണ് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ എന്നാണ് കമ്പനികൾ വിലയിരുത്തുന്നത്. ഡേറ്റാ പ്രോസസ്സിങ് വേഗത്തിൽ ദൂരത്തിന്റെ സ്വാധീനത്തെ സൂചിപ്പിക്കുന്ന ലേറ്റൻസി അടക്കം പരിഗണിച്ചാണ് കമ്പനികൾ ഈ നഗരങ്ങൾ പരിഗണിക്കുന്നതെന്നാണ് വിവരം.
പശ്ചിമേഷ്യയിലെ ഏതാനും ഡേറ്റാ സെന്ററുകൾ ലക്ഷ്യമാക്കി നടന്ന ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നത്. ഡ്രോൺ ആക്രമണങ്ങൾ മേഖലയിലെ ഡിജിറ്റൽ സേവനങ്ങൾ തടസ്സപ്പെടുത്തിയിരുന്നു. ബാങ്കിങ് ആപ്പുകളെയും ചില വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയും, സ്റ്റോക്ക് മാർക്കറ്റിനെയും ഇത് ബാധിച്ചുവെന്നാണ് വിവരം.
ക്ലൗഡ് കമ്പനികൾ നിലവിൽ പരിഗണിക്കുന്നത് താത്കാലിക നടപടികൾ ആണെങ്കിലും ആഗോള എന്റർപ്രൈസ് ക്ലയിന്റുകൾ ദീർഘകാല ബായ്ക്കപ്പ് ഓപ്ഷനുകൾ തേടുന്നതിനാൽ നീക്കം ഇന്ത്യയിലേക്ക് കൂടുതൽ നിക്ഷേപം കൊണ്ടുവരാൻ ഇടയാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
റിലയൻസ് ഇൻഡസ്ട്രീസ്, അദാനി ഗ്രൂപ്പ്, ടാറ്റാ, ലാർസൻ ആൻഡ് ടൂബ്രോ എന്നിവയുൾപ്പെടെയുള്ള ക്ലൗഡ് കമ്പനികൾ ഇന്ത്യയിൽ ഡേറ്റാ സെന്റർ വികസനത്തിനായി ഏകദേശം 270 ബില്യൺ (27,000 കോടി) ഡോളർ നിക്ഷേപം നടത്താൻ ലക്ഷ്യമിടുന്നുണ്ട്. അടുത്ത അഞ്ച് മുതൽ ഏഴ് വർഷത്തിനിടെ ഇന്ത്യയുടെ ഡേറ്റാ സെന്റർ ശേഷി വൻതോതിൽ വർധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം പരിഗണക്കുമ്പോൾ ഇന്ത്യ കൂടുതൽ സമാധാനപരവും സുരക്ഷിതവുമായ സ്ഥലമായാണ് ക്ലൗഡ് കമ്പനികൾ വിലയിരുത്തുന്നത്. തായ്ലൻഡ്, ഇൻഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങളും കമ്പനികളുടെ പരിഗണനയിൽ വന്നുവെങ്കിലും ഭൂമി ലഭ്യത, ഊർജ സ്രോതസുകൾ എന്നിവ ആ രാജ്യങ്ങളുടെ സാധ്യത കുറയ്ക്കുന്നുവെന്നാണ് കമ്പനികളുടെ ചർച്ചകളിൽ പങ്കെടുത്തവരെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.






