
- പുതിയ ഇരട്ട നികുതി ഘടനയ്ക്ക് ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കി
- ഹെല്‍ത്ത് ഇന്‍ഷൂറന്‍സിനും ടേം ഇന്‍ഷൂറന്‍സിനും ജിഎസ്ടി പൂര്‍ണ്ണമായും ഒഴിവാക്കി
ന്യൂഡൽഹി: പുതിയ ഇരട്ട നികുതി ഘടനയ്ക്ക് ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കി. അഞ്ച് ശതമാനം, പതിനെട്ട് ശതമാനം സ്ലാബുകള്‍ മാത്രമാകും ഇനി ഉണ്ടാകുക. പന്ത്രണ്ട് ശതമാനം ഇരുപത്തിയെട്ട് ശതമാനം സ്ലാബുകള്‍ ഒഴിവാക്കി. നിലവിലുണ്ടായിരുന്ന പന്ത്രണ്ട്, ഇരുപത്തിയെട്ട് ശതമാനം സ്ലാബുകൾ ഒഴിവാക്കാൻ കേന്ദ്രസർക്കാർ മുന്നോട്ടുവച്ച നിർദേശം കൗൺസിൽ അംഗീകരിച്ചു.
ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 56-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. യോഗം തുടരും. ജിഎസ്ടിയിലെ പരിഷ്‌കാരം സംബന്ധിച്ച കൗൺസിലിന്റെ ഔദ്യോഗിക പ്രഖ്യാപനം രാത്രി ധനമന്ത്രി നടത്തി. പുതിയ പ്രഖ്യാപനത്തോടെ നിത്യോപയോക സാധനങ്ങള്‍ക്കുള്‍പ്പെടെ വലിയ വിലക്കുറവുണ്ടാകും. സെപ്റ്റംബർ 22 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
ഗാര്‍ഹിക ഉപകരണങ്ങള്‍ക്കു മുതല്‍ നിത്യോപയോഗ സാധനങ്ങള്‍ക്കു വരെ വിലകുറയും. 175 സാമഗ്രികള്‍ക്ക് വില കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 12 ശതമാനം, 28 ശതമാനം നികുതിസ്ലാബുകള്‍ ഒഴിവാക്കി 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ട് സ്ലാബുകളായി മാറ്റാനാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചിരിക്കുന്നത്. ടിവി, എസി, വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ് തുടങ്ങിയ ചില ഇലക്ട്രോണിക് ഉപകരണങ്ങളുടേയും സൈക്കിള്‍, കാര്‍ഷിക ഉപകരണങ്ങള്‍, പാല്‍, ചീസ്, ചോക്ലേറ്റ്, തുടങ്ങിയവയുടെ വില കുറയും. ചെറിയ കാറുകളുടെ ജി എസ് ടി 28 ശതമാനത്തില്‍ നിന്നും 18 ശതമാനമാക്കി.
എന്നാല്‍, ആഡംബര കാറുകള്‍ക്ക് 40 ശതമാനം ജിഎസ്ടി നല്‍കേണ്ടി വരും. പുകയില ഉല്‍പന്നങ്ങള്‍ക്കും 40 ശതമാനം ജി എസ് ടി നല്‍കേണ്ടി വരും. ഇവയ്ക്കുള്ള നഷ്ടപരിഹാര സെസ്സ് തത്കാലം തുടരും. സിമെന്റ്, തുകല്‍ ഉല്‍പന്നങ്ങള്‍, പായ്ക്കറ്റ് ഭക്ഷണം, മരുന്നുകള്‍, തുണിത്തരങ്ങള്‍ എന്നിവയ്ക്കും ജി എസ് ടി നിരക്ക് കുറയും.
സിമെന്റിന് നിലവിലുള്ള 28 ശതമാനം ജി എസ് ടി 18 ശതമാനമായി കുറയുന്നത് നിര്‍മ്മാണമേഖലയ്ക്ക് ഗുണം ചെയ്യും. ടേം ഇന്‍ഷൂറന്‍സിനും ഹെല്‍ത്ത് ഇന്‍ഷൂറന്‍സിനും നേരത്തെ ഉണ്ടായിരുന്ന 18 ശതമാനം ജിഎസ്ടി പൂര്‍ണ്ണമായും എടുത്ത് മാറ്റിയതായി ധനമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇത് സാധാരണക്കാരുടെ നികുതി ഭാരം കുറയ്ക്കും. ജിഎസ്ടി സ്ലാബുകൾ ലയിപ്പിക്കുമ്പോൾ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടപരിഹാരത്തെക്കുറിച്ച് യോഗത്തിൽ തീരുമാനമായില്ല.
ജിഎസ്ടി ഇല്ലാത്ത ഉത്പന്നങ്ങൾ
പാൽ, പനീർ, ബ്രഡ്, മുട്ട, അരി തുടങ്ങിയ ഭൂരിഭാഗം ഭക്ഷ്യവസ്തുക്കൾക്കും ഇനി ജിഎസ്ടി ഉണ്ടാകില്ല.
വില കുറയുന്നവ (ജിഎസ്ടി 5 ശതമാനത്തിലേക്ക്)
സോപ്പ്, ഷാംപു
സൈക്കിൾ കരകൗശല ഉത്പന്നങ്ങൾ
മാർബിൾ, ഗ്രാനൈറ്റ്, ലെതർ ഉത്പന്നങ്ങൾ
ഗ്ലൂക്കോ മീറ്റർ, കണ്ണാടി, സോളാർ പാനലുകൾ
2500 രൂപ വരെയുള്ള ചെരുപ്പുകൾ.
വില കുറയുന്നവ (ജിഎസ്ടി 18 ശതമാനത്തിലേക്ക്)
ടി.വി., റെഫ്രിജറേറ്റർ
ചെറുകാറുകൾ സിമന്റ്