
ബെയ്ജിംഗ്: കംപ്യൂട്ടർ ചിപ്പുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹങ്ങളുടെ കയറ്റുമതിക്കു നിയന്ത്രണമേർപ്പെടുത്തി ചൈന. ഗാലിയം, ജർമേനിയം തുടങ്ങിയ ലോഹങ്ങളുടെ കയറ്റുമതിക്കാണു നിയന്ത്രണം. ഈ രണ്ടു ലോഹങ്ങളുടെയും ഏറ്റവും വലിയ ഉത്പാദകർ ചൈനയാണ്.
അടുത്ത മാസം മുതൽ ഈ രണ്ടു ലോഹങ്ങളും കയറ്റുമതി ചെയ്യാൻ പ്രത്യേക ലൈസൻസുകൾ വേണ്ടിവരും. ചില അത്യാധുനിക മൈക്രോ പ്രൊസസറുകളിലേക്ക് അടുത്തിടെ അമേരിക്ക ചൈനയ്ക്കു പ്രവേശനം നിഷേധിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണു ചൈനയുടെ നടപടികളെന്നാണു വിലയിരുത്തൽ.
2019 മുതൽ അമേരിക്കയും ചൈനയും തമ്മിൽ വ്യാപാര ഏറ്റുമുട്ടലുകൾ നടന്നുവരികയാണ്. ലോകത്ത് ഉത്പാദിപ്പിക്കുന്ന ഗാലിയത്തിന്‍റെ 80 ശതമാനവും ജർമേനിയത്തിന്‍റെ 60 ശതമാനവും വരുന്നത് ചൈനയിൽ നിന്നാണ്.
ജെർമേനിയം ഉത്പാദിപ്പിക്കുന്ന ഒരു കന്പനി മാത്രമാണു യൂറോപ്പിൽ പ്രവർത്തിക്കുന്നത്. മറ്റുള്ളവയിൽ ഭൂരിഭാഗവും ജപ്പാൻ, ചൈന രാജ്യങ്ങളിലാണ്.






