
ന്യൂഡൽഹി: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ പ്രായപരിധി അനുസരിച്ച് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം. ഇത് സംബന്ധിച്ച പുതിയ ബിൽ പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിക്കും. 8-12, 12-16, 16-18 എന്നിങ്ങനെ വിവിധ പ്രായപരിധികളായി തിരിച്ചായിരിക്കും നിയന്ത്രണങ്ങൾ കൊണ്ടുവരിക.
സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ വലിയ രീതിയിലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ കൂടി കേട്ട ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
അതേസമയം, സോഷ്യൽ മീഡിയ പൂർണ്ണമായും നിരോധിക്കുന്നതിനോട് സർക്കാരിന് യോജിപ്പില്ലെന്ന് വ്യക്തമാക്കി. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിൽ സൂക്ഷ്മവും ഘട്ടംഘട്ടവുമായ സമീപനമാണ് പരിഗണിക്കുന്നത്.






