
ന്യൂഡൽഹി: സെൻസസ് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജാതി സെൻസസും നടത്തും. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടത്തുക. ആദ്യ ഘട്ടത്തിൽ (ഹൗസ്‌ലിസ്റ്റിങ് ഓപ്പറേഷൻ-എച്ച്എൽഒ) ഓരോ വീട്ടിലെയും അടിസ്ഥാന സാഹചര്യങ്ങൾ, ആസ്തികൾ, സൗകര്യങ്ങൾ എന്നിവ സമാഹരിക്കും.
തുടർന്ന്, ജനസംഖ്യാ കണക്കെടുപ്പ് (പിഇ) നടത്തുന്ന രണ്ടാം ഘട്ടത്തിൽ, ഓരോ വീട്ടിലെയും അംഗങ്ങളുടെ എണ്ണം, വ്യക്തികളുടെ സാമൂഹിക-സാമ്പത്തിക, സാംസ്കാരിക മേഖലയുമായി ബന്ധപ്പെട്ടതുൾപ്പെടെയുള്ള മറ്റു വിശദാംശങ്ങൾ ശേഖരിക്കും.
ലഡാക്കിലും ജമ്മു കശ്മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിക്കിടക്കുന്ന മേഖലകളിലും സെൻസസ് അടുത്തവർഷം ഒക്ടോബർ 1 മുതൽ ആരംഭിക്കും.
രാജ്യത്തെ മറ്റിടങ്ങളിൽ സെൻസസ് നടപടികൾ 2027 മാർച്ച് ഒന്നിനാണ് ആരംഭിക്കുക. സെൻസസ് പ്രവർത്തനങ്ങൾക്കായി, ഏകദേശം 34 ലക്ഷം എന്യുമെറേറ്റർമാരെയും സൂപ്പർവൈസർമാരെയും ഏകദേശം 1.3 ലക്ഷം സെൻസസ് പ്രവർത്തകരെയും നിയോഗിക്കും.
സമാഹരണം, കൈമാറ്റം, സംഭരണം എന്നിവയിലെ ഡേറ്റ സുരക്ഷ ഉറപ്പാക്കുന്നതിനു കർശനമായ നടപടികൾ ഉറപ്പാക്കുമെന്ന് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനമെടുത്തിരുന്നു.
രാജ്യത്തെ സെൻസസ് നടപടികൾ ആരംഭിച്ചതിനു ശേഷമുള്ള 16-ാമത്തെയും സ്വാതന്ത്ര്യത്തിനു ശേഷമുള്ള എട്ടാമത്തെയും സെൻസസാണിത്. ഇനിയുള്ള സെൻസസ് പ്രവർത്തനങ്ങൾ മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഡിജിറ്റൽ മാർഗങ്ങളിലൂടെയാണു നടത്തുക.
കണക്കെടുപ്പ് പ്രവർത്തനങ്ങളിൽ ജനങ്ങൾക്കു സ്വയംഭാഗമാകാനുള്ള സംവിധാനവും ലഭ്യമാക്കും.
93 വർഷത്തിനുശേഷമാണു ജാതി സെൻസസ് രാജ്യത്തു നടത്തുന്നത്. 2027 ആണ് അടിസ്ഥാന വർഷമാക്കി കണക്കാക്കുന്നത്. കണക്കെടുപ്പും നടപടികളും അടുത്തടുത്ത വർഷമായിരിക്കും.
പൂർത്തിയാകാൻ മൂന്നു വർഷമെങ്കിലും എടുക്കും. കോവിഡ് കാരണമാണ് 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് മാറ്റിവയ്ക്കേണ്ടിവന്നതെന്നാണു കേന്ദ്രത്തിന്റെ നിലപാട്.