
മുംബൈ: രാജ്യത്ത് ചരക്ക്-സേവന നികുതി നിരക്കുകൾ കുറയ്ക്കാനുള്ള സർക്കാർ നീക്കത്തിൽ കാർ വിപണിയിൽ പുതിയ ഉണർവ്. ജിഎസ്ടി അഞ്ചു ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടുനിരക്കുകൾ മാത്രമാക്കുമെന്ന പ്രഖ്യാപനം വന്നതിനുപിന്നാലെ കാർ ഷോറൂമുകളിൽ അന്വേഷണം കൂടിയതായാണ് റിപ്പോർട്ട്.
പരിഷ്കരണം നടപ്പാകുന്നതോടെ വാഹനവില കുറയുമെന്ന പ്രതീക്ഷയിൽ ഇഷ്ടപ്പെട്ട വാഹനങ്ങൾ നോക്കിവെക്കുന്നതിനും നിരക്കു കുറഞ്ഞാൽ വേഗം വാഹനം ബുക്കുചെയ്യുന്നതിനുമാണ് ഉപഭോക്താക്കൾ തയ്യാറെടുക്കുന്നത്. ചെറുകാറുകൾക്ക് അന്വേഷണം കൂടുന്ന പ്രവണതയും ദൃശ്യമായിട്ടുണ്ട്.
സാധാരണ ഉത്സവകാല വിപണി തുടങ്ങുന്നതിനോടനുബന്ധിച്ചാണ് കാർ ഷോറൂമുകളിൽ അന്വേഷണം കൂടാറുള്ളത്. എന്നാൽ ഇത്തവണ ജിഎസ്ടി കുറയ്ക്കുന്നതു സംബന്ധിച്ച പ്രഖ്യാപത്തിനു പിന്നാലെ അന്വേഷണങ്ങളിൽ 20 ശതമാനം വരെ വർധനയുണ്ടായതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (ഫാഡ) ചെയർപേഴ്സൺ സച്ചിൻ വസന്ത് റാവു മഹാജൻ പറഞ്ഞു.
ഗണേശോത്സവം കഴിഞ്ഞ് ദീപാവലിയോടനുബന്ധിച്ചാണ് രാജ്യത്ത് ഉത്സവകാല വിപണി സജീവമാകുക. കാറുകൾക്ക് 28 ശതമാനമാണ് നിലവിലെ ജിഎസ്ടി. ഇത് 18 ശതമാനത്തിലേക്കു കുറയാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്.
ഇതുവഴി കാർ വിലയിൽ 50,000 രൂപ മുതൽ 80,000 രൂപ വരെ കുറയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അന്വേഷണം കൂടിയിട്ടുണ്ടെങ്കിലും വിൽപ്പനയിൽ കാര്യമായ വർധന പ്രകടമായിട്ടില്ല. നികുതിയിളവിനുശേഷം സാഹചര്യം വിലയിരുത്തി വാഹനം വാങ്ങുന്നതിനാണ് കൂടുതൽപ്പേരും കാത്തിരിക്കുന്നത്.