
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടനം ഹോസ്പറിന്‍റെ ഉടമ ജോ ലെവിസിനെതിരേ അമേരിക്കയിൽ ഇൻസൈഡർ ട്രേഡിംഗ് കേസ്.
ജോയ്ക്കു ബന്ധമുള്ള കമ്പനിയുടെ രഹസ്യവിവരങ്ങൾ സുഹൃത്തുക്കൾക്കും കൂട്ടാളികൾക്കും ജീവനക്കാർക്കും ചോർത്തി നൽകിയതായാണ് ന്യൂയോർക്ക് പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നത്.
16 വകുപ്പുകളാണു ജോയ്ക്കെതിരേ ചുമത്തിയിട്ടുള്ളത്.കേസും ക്ലബ്ബുമായി യാതൊരു ബന്ധവുമില്ലെന്നു ടോട്ടനം പിന്നാലെ പ്രസ്താവനയിറക്കി. കേസിനെ കോടതിയിൽ നേരിടുമെന്നുമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ പറഞ്ഞു.
2013-2021 കാലയളവിലാണ് ഇൻസൈഡർ ട്രേഡിംഗ് നടന്നതെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു. ബ്രിട്ടനിലെ ഏറ്റവും ധനികരിൽ ഒരാളാണു ജോ ലെവിസ്.
കള്ളക്കളി എങ്ങനെ?
പബ്ലിക് കന്പനികൾ പുറത്തുവിടാത്ത വിവരങ്ങൾ ഓഹരി വിപണിയിലെ ലാഭത്തിന് ഉപയോഗപ്പെടുത്തുന്നതാണ് ഇൻസൈഡർ ട്രേഡിംഗ്. ഓഹരി/ബോണ്ട് വിലകളെ സ്വാധീനിക്കാവുന്ന വിവരങ്ങളെക്കുറിച്ച് മുൻകൂട്ടി ലഭിക്കുന്ന വിവരം വിപണിയിൽ ലാഭം നേടാനായി പ്രയോജനപ്പെടുത്തുന്നു.
പൊതു നിക്ഷേപകർക്ക് ഈ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ ഇൻസൈഡർ ട്രേഡിംഗ് അനീതിയായി കണക്കാക്കപ്പെടുന്നു. പല രാജ്യങ്ങളിലും ഇതു നിയമവിരുദ്ധമാണ്.






