
തിരുവനന്തപുരം: സംസ്ഥാനത്തെ ഉയർന്ന റോഡുനികുതി നല്‍കാൻ സന്നദ്ധരായ കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഏകീകൃത വാഹന രജിസ്ട്രേഷനായ ഭാരത് സിരീസ് (ബിഎച്ച്) അനുവദിക്കുന്നത് പരിഗണനയില്‍.
ഇതുസംബന്ധിച്ച് സർക്കാർതലത്തില്‍ കൂടിയാലോചന തുടങ്ങി. നികുതിനഷ്ടം ഉണ്ടാകാത്തവിധം ബിഎച്ച് രജിസ്ട്രേഷൻ നല്‍കുന്നതില്‍ എതിർപ്പില്ലെന്നാണ് സംസ്ഥാന നിലപാട്.
നികുതിനഷ്ടം ഭയന്ന് രാജ്യവ്യാപകമായുള്ള ഏകീകൃത വാഹന രജിസ്ട്രേഷൻ ബിഎച്ച് സംസ്ഥാനത്ത് അനുവദിച്ചിരുന്നില്ല.
ജോലി, ബിസിനസ്, പഠനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഒരു സംസ്ഥാനം വിട്ട് മറ്റൊരിടത്തേക്കു പോകുമ്ബോള്‍ സ്വകാര്യവാഹനങ്ങള്‍ക്ക് രജിസ്ട്രേഷൻ മാറ്റേണ്ടി വരില്ലെന്നാണ് ബിഎച്ചിന്റെ നേട്ടം. 2021-ലാണ് കേന്ദ്രസർക്കാർ ബിഎച്ച് രജിസ്ട്രേഷൻ കൊണ്ടുവന്നത്.
നികുതി ഒഴിച്ചുള്ള വാഹനവില അടിസ്ഥാനമാക്കി രണ്ടുവർഷത്തേക്കാണ് നികുതി അടയ്ക്കേണ്ടത്. എട്ടുമുതല്‍ 12 ശതമാനംവരെയാണ് നികുതി. സംസ്ഥാനത്ത് നികുതി ചേർത്തുള്ള വാഹനവിലയുടെ 21 ശതമാനംവരെ നികുതി ഈടാക്കുന്നുണ്ട്.
റോഡുനികുതി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനത്തിനാണെന്നും കേന്ദ്രം അതില്‍ കടന്നുകയറേണ്ടെന്നുമാണ് സംസ്ഥാനനിലപാട്. തർക്കം കോടതിയിലും എത്തിയിരുന്നു. നികുതി നിശ്ചയിക്കാനുള്ള സംസ്ഥാനത്തിന്റെ അധികാരത്തെ കോടതി ചോദ്യംചെയ്തിട്ടുമില്ല.
ബിഎച്ച് രജിസ്ട്രേഷനുള്ള വാഹനങ്ങളുടെ കൈമാറ്റം സംബന്ധിച്ചും അന്തിമതീരുമാനം വരണം. രണ്ടാമത് വാഹനം വാങ്ങുന്നയാളും കേന്ദ്രസർക്കാർ ജീവനക്കാരനാണെങ്കില്‍ ബിഎച്ചില്‍ തുടരാനാകും. ഇല്ലെങ്കില്‍ നികുതിയടച്ച് സാധാരണ രജിസ്ട്രേഷൻ എടുക്കേണ്ടിവരും.
നാലിലധികം സംസ്ഥാനങ്ങളില്‍ പ്രവർത്തിക്കുന്ന സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർക്കും കേന്ദ്രനിർദേശപ്രകാരം ബിഎച്ച് രജിസ്ട്രേഷന് അർഹതയുണ്ട്. ഇത് സംസ്ഥാനത്ത് പരിഗണിക്കുന്നില്ല.
കേന്ദ്രഭരണപ്രദേശങ്ങള്‍ ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളില്‍ ബിഎച്ച് രജിസ്ട്രേഷൻ നടപ്പാക്കിയിട്ടുണ്ട്.