Alt Image
സ്വർണം മറികടന്നത് സാമ്പത്തിക മാന്ദ്യത്തിനും കോവിഡിനും ശേഷമുണ്ടായ കുതിപ്പ്പുതിയ അടിസ്ഥാന വര്‍ഷത്തില്‍ വിലക്കയറ്റത്തില്‍ 2.75% വര്‍ധനചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമതി; 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് അംഗീകാരംകൊച്ചി മെട്രോ രണ്ടാംഘട്ടം: 1,016 കോടിയുടെ വായ്പയ്ക്ക് സർക്കാർ അനുമതിവിദേശത്തേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ ഒഴുക്ക് കുറയുന്നു

റെക്കോഡുകള്‍ ഭേദിച്ച്‌ ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സ്‌ ഐപിഒ

മുംബൈ: 3.2 ലക്ഷം കോടി രൂപയുടെ ബിഡ്ഡുകള്‍ ലഭിച്ച ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സ്‌ ഐപിഒ റെക്കോഡ്‌ സൃഷ്‌ടിച്ചു. 6560 കോടി രൂപയാണ്‌ കമ്പനി ഐപിഒ വഴി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്‌.

ഇന്നലെ ക്ലോസ്‌ ചെയ്‌ത ഐപിഒ 63.6 മടങ്ങാണ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്‌തത്‌. സ്ഥാപന ഇതര നിക്ഷേപകരുടെ വിഭാഗത്തില്‍ 200 മടങ്ങ്‌ സബ്‌സ്‌ക്രിപ്‌ഷനുണ്ടായി.

ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരുന്നു.

മൂന്ന്‌ ഐപിഒകള്‍ വിപണിയില്‍ സബ്‌സ്‌ക്രിപ്‌ഷന്‌ ലഭ്യമായിരിക്കുന്ന സാഹചര്യത്തിലാണ്‌ ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സിന്റെ ഐപിഒക്ക്‌ ഇത്ര മികച്ച പ്രതികരണം ലഭിച്ചത്‌. ടാറ്റാ ടെക്‌നോളജീസിന്റെ ഐപിഒയ്‌ക്ക്‌ ആയിരുന്നു ഇതിനുമുമ്പ്‌ ഏറ്റവും ഉയര്‍ന്ന ബിഡ്ഡുകളുടെ റെക്കോഡ്‌.

3000 കോടി രൂപയുടെ ഐപിഒയ്‌ക്ക്‌ 1.5 ലക്ഷം കോടി രൂപയുടെ ബിഡ്ഡുകളായിരുന്നു ലഭിച്ചത്‌. ഐപിഒയ്‌ക്ക്‌ മുമ്പായി ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സ്‌ ആങ്കര്‍ ഇന്‍വെസ്റ്റര്‍മാരില്‍ നിന്നും 1758 കോടി രൂപ സമാഹരിച്ചിരുന്നു.

പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക കമ്പനിയുടെ മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിനും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും. 66-70 രൂപയാണ്‌ ഐപിഒയുടെ ഓഫര്‍ വില.

ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സിന്റെ ബുക്ക്‌ വാല്യുവിന്റെ 3.7 മടങ്ങാണ്‌ ഉയര്‍ന്ന ഇഷ്യു വില. സമാന മേഖലയിലുള്ള കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ മൂല്യത്തിലാണ്‌ ഇഷ്യു വില നിശ്ചയിച്ചിരിക്കുന്നത്‌.

ഉയര്‍ന്ന ഓഫര്‍ വില പ്രകാരം കമ്പനിയുടെ വിപണിമൂല്യം 58,300 കോടി രൂപയായിരിക്കും.

X
Top