
മുംബൈ: 2025 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ ബജാജ് ഫിനാൻസിന്റെ അറ്റാദായം 16 ശതമാനം വർധിച്ച് 3,940 കോടി രൂപയായി.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 3,402 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. 2024-25 ജനുവരി-മാർച്ച് കാലയളവിൽ മൊത്തം വരുമാനം 15,808 കോടി രൂപയായി ഉയർന്നതായി ബജാജ് ഫിനാൻസ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
കമ്പനിയുടെ പലിശ വരുമാനം മുൻ വർഷത്തെ 11,201 കോടി രൂപയിൽ നിന്ന് 13,824 കോടി രൂപയായി വർദ്ധിച്ചു. സംയോജിത അടിസ്ഥാനത്തിൽ, അറ്റാദായം 19 ശതമാനം വർധിച്ച് 4,546 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 3,825 കോടി രൂപയായിരുന്നു.
2025 മാർച്ച് 31 ലെ കണക്കനുസരിച്ച് മാനേജ്‌മെന്റിന് കീഴിലുള്ള മൊത്തം ആസ്തികൾ 26 ശതമാനം വർദ്ധിച്ച് 4,16,661 കോടി രൂപയായി.
2025 മാർച്ച് 31 ലെ കണക്കനുസരിച്ച് കമ്പനിയുടെ മൊത്ത നിഷ്‌ക്രിയ ആസ്തികളും (എൻപിഎ) അറ്റ നിഷ്‌ക്രിയ ആസ്തികളും യഥാക്രമം 0.96 ശതമാനവും 0.44 ശതമാനവുമാണെന്ന് കമ്പനി അറിയിച്ചു.
2024-25 വർഷത്തേക്ക് 2 രൂപ മുഖവിലയുള്ള ഒരു ഇക്വിറ്റി ഷെയറിന് 44 രൂപയുടെ ലാഭവിഹിതവും ബോർഡ് ശുപാർശ ചെയ്തു.