
ന്യൂഡല്ഹി: പ്രസ് ഇന്ഫര്മേഷൻ ബ്യൂറോ(പിഐബി)യുടെ ഫാക്ട് ചെക്കിങ് യൂണിറ്റ് വ്യാജമെന്ന് വിധിക്കുന്ന ഏതൊരു വാര്ത്തയും സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകള് ഉള്പ്പടെ എല്ലാ പ്ലാറ്റ്ഫോമുകളില് നിന്നും നീക്കം ചെയ്തിരിക്കണമെന്ന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം.
2021ലെ ഐടി നിയമ ഭേദഗതി കരടിലാണ് മന്ത്രാലയത്തിന്റെ ഈ നിര്ദേശം. ജനുവരി 17നാണ് ഭേദഗതിയുടെ കരട് മന്ത്രാലയത്തിന്റെ വെബ്സൈറ്റില് അപ്ലോഡ് ചെയ്തത്. ഗെയിമിങ് പ്ലാറ്റ്ഫോമുകള്ക്കുള്ള നിയന്ത്രണങ്ങളും ഭേദഗതിയില് ഉള്ക്കൊള്ളുന്നു.
അതേസമയം, ഈ നിര്ദേശം നിലവില് വന്നാല്, പിഐബി വ്യാജമെന്ന് മുദ്രകുത്തുന്ന ഏതൊരു വാര്ത്തയും പിന്വലിക്കേണ്ടതായി വരും. ഭരണകൂടങ്ങള് ഈ ചട്ടം തന്നിഷ്ടപ്രകാരം ദുരുപയോഗം ചെയ്തേക്കാമെന്ന ആശങ്കകളും ഉയരുന്നുണ്ട്.
വെബ്സൈറ്റുകളില് മറ്റുള്ളവര് പങ്കുവെക്കുന്ന തേഡ് നിയമവിരുദ്ധ തേഡ് പാര്ട്ടി ഉള്ളടക്കങ്ങളുടെ നിയമബാധ്യതയില് നിന്ന് സംരക്ഷണം ലഭിക്കണമെങ്കില് ഈ നിര്ദേശം അനുസരിക്കേണ്ടി വരും.
സോഷ്യല് മീഡിയ വെബ്സൈറ്റുകള്, ഇന്ര്നെറ്റ് സേവനദാതാക്കള്, വെബ് ഹോസ്റ്റിങ് സേവനദാതാക്കള് ഉള്പ്പടെയുള്ളവരെ ലക്ഷ്യമിട്ടാണ് പുതിയ നിര്ദേശങ്ങള്.
പുതിയ നിര്ദേശം അനുസരിച്ച്, പിഐബിയോ സര്ക്കാരിന്റെ ഏതെങ്കിലും ഫാക്ട് ചെക്ക് വിഭാഗമോ വ്യാജമെന്നും തെറ്റാണെന്നും കണ്ടെത്തിയ ഉള്ളടക്കങ്ങളിലേക്കുള്ള ലിങ്കുകള് ബ്ലോക്ക് ചെയ്യാന് ഇന്റര്നെറ്റ് സേവന ദാതാക്കള്ക്ക് ബാധ്യതയുണ്ട്.
വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട വാര്ത്തകളുടെ വസ്തുത പരിശോധിക്കുന്നതിനായി 2019-ലാണ് പിഐബി ഫാക്ട് ചെക്ക് യൂണിറ്റ് തുടങ്ങിയത്.