
ചൈനീസ് നിർമിതബുദ്ധി (എഐ) ലാബുകൾക്കെതിരെ ഗുരുതര ആരോപണവുമായി ആന്ത്രോപിക്. ചൈനയിലെ ഏറ്റവും വലിയ മൂന്ന് എഐ ലാബുകളായ ഡീപ്‌സീക്, മിനിമാക്‌സ്, മൂൺഷോട്ട് എഐ എന്നിവ തങ്ങളുടെ ക്ലോഡ് മോഡലിന്റെ ഔട്ട്പുട്ടുകൾ അനധികൃതമായി ഉപയോഗിച്ച് സ്വന്തം സിസ്റ്റങ്ങൾ പരിശീലിപ്പിക്കുന്നു എന്നാണ് ആരോപണം.
ചൈനീസ് ലാബുകൾ വൻതോതിൽ ഡിസ്റ്റിലേഷൻ നടത്തുകയും ഇതിനായി 24,000-ത്തോളം വ്യാജ ക്ലോഡ് അക്കൗണ്ടുകൾ സൃഷ്ടിക്കുകയും ചെയ്തുവെന്ന് ആന്ത്രോപിക് ആരോപിക്കുന്നു.
കഴിഞ്ഞവർഷം ജനുവരിയിൽ OpenAI-യും സമാനമായ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. എഐ രംഗത്തെ മത്സരവുമായി ബന്ധപ്പെട്ട ആശങ്കകൾ മാത്രമല്ല ഇത്തരം മോഷണം ഉയർത്തുന്നതെന്ന് ആന്ത്രോപിക് ചൂണ്ടിക്കാട്ടുന്നു.
അനുചിതമായി ഡിസ്റ്റിൽ ചെയ്ത മോഡലുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടാകില്ലെന്നും അത് ജൈവായുധങ്ങളുടെ വികസനം പോലെയുള്ള അപകടകരമായ ദുരുപയോഗങ്ങൾക്ക് ഇടയാക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു.
ഒരു വലിയ മോഡലിന്റെ ഔട്ട്പുട്ടുകളിൽ നിന്ന് ഒരു ചെറിയ മോഡലിനെ പരിശീലിപ്പിക്കുന്ന പ്രക്രിയയാണ് ഡിസ്റ്റിലേഷൻ. ഇത് എഐ വികസനത്തിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ ചൈനീസ് കമ്പനികൾ ഈ രീതി ഉപയോഗിച്ച് എഐ മോഡലിന്റെ കഴിവുകൾ മോഷ്ടിക്കുകയാണെന്ന് ആന്ത്രോപിക് ആരോപിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിന് എഐ മോഡലുകൾ സ്വതന്ത്രമായി വികസിപ്പിക്കാൻ ആവശ്യമായ സമയത്തിന്റെയും ചിലവിന്റെയും ഒരു ചെറിയ ഭാഗം മാത്രമാത്രം മതിയെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.
ഡീപ്‌സീക്ക് തങ്ങളുടെ ഔട്ട്പുട്ടുകൾ അനുചിതമായി ഉപയോഗിച്ചേക്കാമെന്ന് കഴിഞ്ഞ വർഷം ഓപ്പൺഎഐ ആരോപിച്ചിരുന്നു. ഈ മാസം ആദ്യം ഗൂഗിളും ഡിസ്റ്റിലേഷൻ ആക്രമണങ്ങളിൽ വർധന റിപ്പോർട്ട് ചെയ്തിരുന്നു.
ഇത്തരം നീക്കങ്ങൾ കൂടുതൽ സങ്കീർണവും തീവ്രവുമായി വരികയാണെന്നും ഇതിനെതിരെ ടെക് രംഗത്തുള്ളവർ, നയരൂപവത്കരണം നടത്തുന്നവർ, ആഗോള എഐ സമൂഹം എന്നിവർ ചേർന്ന് നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ആന്ത്രോപിക് ആവശ്യപ്പെടുന്നു.






