Alt Image
സ്വർണാഭരണത്തിന് വൻ ഇളവുമായി വ്യാപാരികൾമറ്റൊരു വമ്പൻ ഡീൽ കൂടി; ചിലെയുമായി ഇന്ത്യ അവസാനവട്ട ചർച്ചകളിൽപാന്‍ കാര്‍ഡ് നിബന്ധനകളില്‍ വന്‍ ഇളവ്; ബാങ്ക് ഇടപാടുകള്‍ക്കും ഹോട്ടല്‍ ബില്ലുകള്‍ക്കും പുതിയ പരിധി വരുന്നുകേരള ഗ്രഫീൻ പോളിസിക്ക് അംഗീകാരംഇന്ത്യയിൽ ഏറ്റവുമധികം വിലവർധനയുള്ള സംസ്ഥാനമെന്ന ചീത്തപ്പേര് ഒഴിവാക്കി കേരളം

മറ്റൊരു വമ്പൻ ഡീൽ കൂടി; ചിലെയുമായി ഇന്ത്യ അവസാനവട്ട ചർച്ചകളിൽ

യൂറോപ്യൻ യൂണിയനുമായും യുഎസുമായും ഇന്ത്യ ധാരണയിലെത്തിയ വ്യാപാര കരാറിനെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ ചൂടുപിടിക്കുന്നതിനിടെ, അണിയറയിൽ ഒരുങ്ങുന്നത് മറ്റൊരു വമ്പൻ ഡീൽ.

ഇന്ത്യ-യുഎസ് കരാറിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാക്പോര് ശക്തമായി കഴിഞ്ഞു. രാഷ്ട്രീയ വിവാദം ആളുകയുമാണ്. ഡീൽ വഴി ഇന്ത്യ അമേരിക്കയ്ക്ക് മുന്നിൽ മുട്ടുമടക്കിയോ? അതോ ഇന്ത്യയ്ക്കാണോ നേട്ടം? വാഗ്വാദം തുടരുന്നതിനിടെയാണ്, മറ്റൊരു വമ്പൻ ഡീൽ കൂടി വരുന്നത്.

വ്യാപാര ബന്ധത്തിനപ്പുറം ഇന്ത്യയ്ക്ക് തന്ത്രപ്രധാനമായ പല മേഖലകളിലും നേട്ടമുണ്ടാകുന്ന ഡീൽ.
ലോകത്ത് ഏറ്റവുമധികം ലിഥിയം നിക്ഷേപമുണ്ടെന്ന് കരുതപ്പെടുന്ന, ലാറ്റിൻ അമേരിക്കൻ രാജ്യമായ ചിലെയുമായാണ് ഇന്ത്യ അവസാനവട്ട ചർച്ചകൾ നടത്തുന്നത്.

ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ചിലെ പ്രസിഡന്‍റ് ഗബ്രിയേൽ ബോറിച്ച് കഴിഞ്ഞ വർഷം ഇന്ത്യയിലെത്തിയിരുന്നു. കരാർ യാഥാർഥ്യമായാൽ ഉൽപാദനം, പ്രതിരോധം, ബഹിരാകാശ ഗവേഷണം തുടങ്ങിയ മേഖലകൾക്ക് വലിയ നേട്ടമാകുമെന്നാണ് പ്രതീക്ഷ.

ചിലെ എന്ന ധാതു കലവറ
ദക്ഷിണ അമേരിക്കയിൽ പസഫിക് സമുദ്രത്തോട് ചേർന്നു കിടക്കുന്ന രാജ്യമാണ് ചിലെ. ഇലക്ട്രോണിക്സ്, ഓട്ടോ, സോളർ വ്യവസായങ്ങൾക്ക് വേണ്ട ലിഥിയം, കോപ്പർ, കൊബാൾട്ട് പോലുള്ള അപൂർവ മൂലകങ്ങളുടെ സാന്നിധ്യമാണ് ചിലെയുടെ പ്രത്യേകത. ഇവയുടെ മുടക്കമില്ലാത്ത ലഭ്യത വ്യവസായങ്ങളുടെ നിലനിൽപിനും രാജ്യസുരക്ഷയ്ക്കും അത്യാവശ്യമാണ്.

അടുത്തിടെ ചൈന അപൂർവ മൂലകങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് ഇന്ത്യ മറ്റ് രാജ്യങ്ങളുമായി ചർച്ച തുടങ്ങിയത്. എന്നാൽ ചിലെയുമായുള്ള ഇന്ത്യയുടെ വ്യാപാര ചർച്ചകൾക്ക് രണ്ട് പതിറ്റാണ്ടോളം പഴക്കമുണ്ട്.

2005ലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള ഔദ്യോഗിക ചർച്ചകൾ തുടങ്ങുന്നത്. 2006ൽ ഇന്ത്യയും ചിലെയും തമ്മില്‍ പ്രിഫറൻഷ്യല്‍ വ്യാപാര കരാറിലെത്തി. ഇതനുസരിച്ച് ചില ഉൽപന്നങ്ങൾക്ക് മാത്രം തീരുവയിൽ ഇളവ് ലഭിച്ചു.

എന്നാൽ സ്വതന്ത്ര്യ വ്യാപാര കരാറിലെത്താൻ സാധിച്ചില്ല. നിലവിലെ വ്യാപാര ബന്ധം വിപുലീകരിച്ച് കൂടുതൽ മേഖലകളിലേക്ക് കടക്കാനുള്ള ശ്രമങ്ങളാണ് ഇരുരാജ്യങ്ങളും ചർച്ച ചെയ്യുന്നത്. ഡിജിറ്റൽ സേവനം, നിക്ഷേപം, എംഎസ്എംഇ എന്നീ മേഖലയിലെ സഹകരണവും ഇരുരാജ്യങ്ങളും തേടുന്നുണ്ട്. ചിലെയുമായി ഉടൻ വ്യാപാര കരാറിൽ ഒപ്പിടുമെന്ന് അടുത്തിടെ കേന്ദ്രമന്ത്രി പിയൂഷ് ഗോയലും വ്യക്തമാക്കിയിരുന്നു.

ഇന്ത്യ – ചിലെ വ്യാപാരം
2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും ചിലെയും തമ്മിൽ 3.76 ബില്യൻ ഡോളറിന്‍റെ വ്യാപാരം നടന്നെന്നാണ് റിപ്പോർട്ട്. ഇതിൽ 1.15 ബില്യൻ ഡോളറിന് തുല്യമായ ഉൽപന്നങ്ങളാണ് ഇന്ത്യയുടെ കയറ്റുമതി. 2.60 ബില്യൻ ഡോളറാണ് ഇറക്കുമതി.

വാഹനങ്ങൾ, മരുന്നുകൾ, കെമിക്കലുകൾ, സ്റ്റീൽ ഉൽപന്നങ്ങൾ, തുണിത്തരങ്ങൾ, തുകൽ, റബർ, പാദരക്ഷകൾ തുടങ്ങിയവയാണ് പ്രധാനമായും ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. തിരിച്ച് കോപ്പർ, അയഡിൻ, വാൾനട്ട്, കിവി, ആപ്പിൾ തുടങ്ങിയ ഉൽപന്നങ്ങൾ ചിലെയിൽ നിന്ന് ഇന്ത്യയിലുമെത്തും.

അതേസമയം, ഇന്ത്യ–ചിലെ വ്യാപാര കരാറിന്‍റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങൾ ഇന്ത്യൻ കമ്പനികൾ ഇതിനോടകം തുടങ്ങിയിട്ടുണ്ട്. അപൂർവ മൂലകങ്ങളിൽ കൂടുതൽ ഗവേഷണത്തിന് ചിലെയിൽ പുതിയ കമ്പനി തുടങ്ങാൻ അടുത്തിടെ പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ തീരുമാനിച്ചിരുന്നു.

കോൾ ഇന്ത്യയ്ക്ക് പൂർണ നിക്ഷേപമുള്ള കമ്പനിയായിരിക്കും ഇത്. അദാനി ഗ്രൂപ്പ് അടക്കമുള്ള സ്വകാര്യ കമ്പനികളും ചിലെയിൽ സാധ്യതകൾ തേടുന്നുണ്ട്.

X
Top