
മുംബൈ: മുകേഷ് അംബാനിയുടെ സഹോദരനും വ്യവസായിയും റിലയൻസ് എഡിഎ ഗ്രൂപ്പ് ചെയർമാനുമായ അനിൽ അംബാനി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായതായി റിപ്പോർട്ട്.
ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്, 1999 (ഫെമ) കേസുമായി ബന്ധപ്പെട്ടാണ് അനിൽ അംബാനിയുടെ മൊഴി ഇഡി രേഖപ്പെടുത്തുന്നത്.
ഇന്നലെ രാവിലെ 10 മണിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മുംബൈ ഓഫീസിലാണ് അനിൽ അംബാനി എത്തിയത്. വിദേശനാണ്യ വിനിമയ നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
യെസ് ബാങ്ക് സഹസ്ഥാപകൻ റാണാ കപൂറിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2020 ൽ അനിൽ അംബാനി ഇഡിക്ക് മുമ്പാകെ ഹാജരായിരുന്നു.
420 കോടി രൂപയുടെ നികുതി വെട്ടിപ്പ് കേസിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബോംബെ ഹൈക്കോടതി അനിൽ അംബാനിക്കെതിരെ നിർബന്ധിത നടപടിയെടുക്കരുതെന്ന് ആദായനികുതി വകുപ്പിനോട് ആവശ്യപ്പെട്ടത് അനിൽ അംബാനിക്ക് കുറച്ച് ആശ്വാസം നൽകിയിരുന്നു.
അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പും യെസ് ബാങ്കും തമ്മിലുള്ള എല്ലാ ഇടപാടുകളും നിയമത്തിനും സാമ്പത്തിക ചട്ടങ്ങൾക്കും അനുസൃതമാണെന്നാണ് അനിൽ അംബാനി ഇഡിയോട് പറഞ്ഞത്.
അസറ്റ് മോണിറ്റൈസേഷൻ പ്രോഗ്രാമുകളിലൂടെ യെസ് ബാങ്കിൽ നിന്നുള്ള എല്ലാ വായ്പകളുടെയും തിരിച്ചടവ് ബാധ്യതകൾ മാനിക്കാൻ ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂറോ ഭാര്യയോ മക്കളുമായോ അവരുടെ നിയന്ത്രണത്തിലുള്ള ഏതെങ്കിലും സ്ഥാപനവുമായോ നേരിട്ടോ അല്ലാതെയോ റിലയൻസ് ഗ്രൂപ്പിന് യാതൊരു ബന്ധവുമില്ലെന്ന് അനിൽ അംബാനി പറഞ്ഞിരുന്നു.