
വാര്‍ഷിക വരുമാനത്തിന്റെ കണക്കില്‍ ടെക് ഭീമന്മാരായ ആപ്പിളിനേയും എന്‍വീഡിയയേയും പിന്തള്ളി അഡല്‍റ്റ് കണ്ടന്റ് പ്ലാറ്റ്‌ഫോമായ ഓണ്‍ലി ഫാന്‍സ്. ഫിനാന്‍ഷ്യല്‍ ഡാറ്റാ സ്ഥാപനമായ ബാര്‍ചാര്‍ട്ടാണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.
ഓണ്‍ലി ഫാന്‍സിലെ ഓരോ ജീവനക്കാരനും 2024-ല്‍ കമ്പനിക്കായി ഉണ്ടാക്കിയത് 3.76 കോടി ഡോളര്‍ (330 കോടി രൂപയിലേറെ) ആണ്. എന്‍വീഡിയയ്ക്ക് ഇത് 36 ലക്ഷം ഡോളറും (ഏകദേശം 31.6 കോടി രൂപ) ആപ്പിളിന് ഇത് 24 ലക്ഷം ഡോളറും (ഏകദേശം 21 കോടി രൂപ) ആണ്. വെറും 42 ജീവനക്കാര്‍ മാത്രമാണ് ഓണ്‍ലി ഫാന്‍സില്‍ ജോലി ചെയ്യുന്നത്.
2024 സാമ്പത്തികവര്‍ഷത്തില്‍ 141 കോടി ഡോളര്‍ (ഏകദേശം 12,383 കോടി രൂപ) ആണ് ഓണ്‍ലി ഫാന്‍സിന്റെ ആകെ വരുമാനം. ഈ കാലയളവില്‍ പ്ലാറ്റ്‌ഫോമിലൂടെ നടന്ന ഇടപാടുകളുടെ ആകെ മൂല്യം 722 കോടി ഡോളറിന്റേതാണ് (ഏകദേശം 63,408 കോടി രൂപ).
ഓണ്‍ലി ഫാന്‍സില്‍ 46 ലക്ഷം കണ്ടന്റ് ക്രിയേറ്റര്‍മാരും 37.7 കോടി രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കളുമാണ് നിലവിലുള്ളത്.
സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തിലാണ് ഓണ്‍ലി ഫാന്‍സ് പ്രവര്‍ത്തിക്കുന്നത്. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് തങ്ങളുണ്ടാക്കുന്ന കണ്ടന്റുകള്‍ ആരധകരുമായി നേരിട്ട് പങ്കുവെച്ച് പണമുണ്ടാക്കാമെന്നതാണ് ഈ പ്ലാറ്റ്‌ഫോമിന്റെ പ്രത്യേകത. മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വ്യത്യസ്തമായി തങ്ങളുടെ ഫോട്ടോകള്‍, വീഡിയോകള്‍, ലൈവ് സ്ട്രീമുകള്‍, മെസേജുകള്‍ എന്നിവ പ്രത്യേകം മോണിറ്റൈസ് ചെയ്യാന്‍ ഓണ്‍ലി ഫാന്‍സ് ക്രിയേറ്റര്‍മാരെ അനുവദിക്കുന്നു.
പൊതുവേ അഡല്‍റ്റ് കണ്ടന്റ് പ്ലാറ്റ്‌ഫോം എന്നാണ് ഓണ്‍ലി ഫാന്‍സ് അറിയപ്പെടുന്നത് എങ്കിലും അങ്ങനെയല്ലാത്ത കണ്ടന്റുകളും ഇതില്‍ ലഭ്യമാണ്. ഫിറ്റ്‌നെസ് കോച്ചിങ്, സംഗീതം, പാചകത്തിന്റെ ട്യൂട്ടോറിയലുകള്‍ തുടങ്ങിയവയാണ് ഓണ്‍ലി ഫാന്‍സിലെ മറ്റ് കണ്ടന്റുകള്‍.
ക്രിയേറ്റര്‍മാര്‍ പോസ്റ്റ് ചെയ്യുന്ന കണ്ടന്റുകള്‍ കാണാനായി ഉപഭോക്താക്കള്‍ ഓരോ മാസവും പണം നല്‍കണം. ഇതുകൂടാതെ ഒരു പ്രത്യേക കണ്ടന്റ് കാണാന്‍ മാത്രമായി ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കാന്‍ ക്രിയേറ്റര്‍മാര്‍ക്ക് കഴിയും. ഒപ്പം കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് ടിപ്പ് സ്വീകരിക്കാനും ഓണ്‍ലി ഫാന്‍സ് അവസരം നല്‍കുന്നു.
കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ലഭിക്കുന്ന പണത്തിന്റെ 20 ശതമാനം ഓണ്‍ലി ഫാന്‍സിനുള്ളതാണ്. ഇതാണ് ഓൺലി ഫാൻസിന്റെ പ്രധാന വരുമാനം.





