
തിരുവനന്തപുരം: ട്രയൽ റൺ കാലയളവിൽ തന്നെ കേരളത്തിന് പ്രതീക്ഷയേകി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ജൂലൈ 11 മുതൽ തുടരുന്ന ട്രയൽ റണ്ണിൽ ഇതുവരെ 70 കപ്പലാണ് തുറമുഖത്തെത്തിയത്.
ജിഎസ്‌ടിയായി ഇതുവരെ 16.5 കോടി ലഭിച്ചു. ഇതിൽ പകുതി കേരളത്തിന് കിട്ടും. കൊമേഴ്സ്യൽ ഓപ്പറേഷൻ തുറമുഖത്തിന് സജ്ജമായിട്ടുണ്ട്. 2034 മുതൽ തുറമുഖ വരുമാനത്തിന്‍റെ വിഹിതം സംസ്ഥാന സർക്കാരിന് ലഭിച്ചുതുടങ്ങും.
ജനുവരി ആദ്യവാരമായിരിക്കും തുറമുഖത്തിന്‍റെ കമീഷനിങ്. ഇത് കഴിയുന്നതോടെ കൂടുതൽ കപ്പലുകൾ വരും. ഇതിലൂടെ നികുതിയും വർധിക്കും. കമീഷനിങ് നടക്കുന്ന ദിവസം ചെന്നൈ ഐഐടിയുടെ ഇൻഡിപെൻഡന്‍റ് എൻജിനിയർ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് തുറമുഖ അധികൃതർക്ക് കൈമാറി കൊമേഴ്സ്യൽ ഓപ്പറേഷൻ തുറമുഖമായി പ്രഖ്യാപിക്കും.
തുറമുഖം ജേഡ് സർവീസിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ഷിപ്പിങ് കമ്പനി എംഎസ്‌സി ആരംഭിച്ചിട്ടുണ്ട്. ജേഡ് സർവീസ് വിഭാഗത്തിൽ അംഗത്വം ലഭിക്കുന്ന രാജ്യത്തെ ഏക തുറമുഖമാണ് വിഴിഞ്ഞം.
ജൂലൈ 11 മുതൽ തുടരുന്ന ട്രയൽ റണ്ണിൽ ഇതുവരെ 70 കപ്പൽ തുറമുഖത്തെത്തി. ഒന്നരലക്ഷത്തോളം കണ്ടെയ്‌നറുകൾ ഇക്കാലയളവിൽ കൈകാര്യം ചെയ്‌തു.
നവംബർ മാസത്തിലാണ് കൂടുതൽ കപ്പലുകൾ വിഴിഞ്ഞത്തെത്തിയത്. 30 കപ്പലുകളായിരുന്നു നവംബറിൽ മാത്രം തുറമുഖത്തെത്തിയത്. നിലവിൽ നടക്കുന്ന ട്രയൽ റൺ തിങ്കളാഴ്ച സമാപിച്ചു. ബുധനാഴ്ച കമ്മിഷനിങ്ങിനു മുൻപ്, തുറമുഖത്തിന്‍റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ചെന്നൈ ഐഐടിയുടെ ഇൻഡിപെൻഡന്‍റെ എൻജിനീയർമാരുടെ സംഘം നിർമാണം പൂർത്തിയായെന്നുള്ള സർട്ടിഫിക്കറ്റ് നൽകും.
ഓപ്പറേഷനെ ബാധിക്കാത്ത നിർമാണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയാകാനുള്ളതിനാൽ, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഓഫ് കംപ്ലീഷൻ ആണ് ലഭിക്കുക. പണികൾ തീർക്കാൻ മൂന്നു മാസംകൂടി സമയം അനുവദിച്ചിട്ടുണ്ട്.
പുതിയ കരാർപ്രകാരം തുറമുഖത്തിന്‍റെ എല്ലാ ഘട്ടങ്ങളും2028 ഡിസംബറിനകം പൂർത്തീകരിക്കുമെന്ന് അദാനി പോർട്ട് കമ്പനി അറിയിച്ചിട്ടുണ്ട്. ഇത് കൂടി ചേരുമ്പോൾ തുറമുഖത്തിന്‍റെ കുറഞ്ഞ സ്ഥാപിത ശേഷി പ്രതിവർഷം 30 ലക്ഷം കണ്ടെയ്‌നറാകും.
ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് വഴി തുറമുഖത്തിന്‍റെ ശേഷി പ്രതിവർഷം 45 ലക്ഷംവരെ ഉയരും. ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതൽ സ്ഥാപിതശേഷിയുള്ള കണ്ടെയ്‌നർ ടെർമിനൽ അതോടെ വിഴിഞ്ഞമായി മാറും.