
മുംബൈ: മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ജെയിന് സ്ട്രീറ്റിന് വ്യാപാരം പുനരാരംഭിക്കാന്‍ അനുമതി നല്‍കിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കാപിറ്റല്‍ മാര്‍ക്കറ്റ് ഓഹരികള്‍ ഉയര്‍ന്നു. ബിഎസ്ഇ 3 ശതമാനവും മോതിലാല്‍ ഓസ്വാള്‍ ഫൈനാന്‍ഷ്യല്‍ സര്‍വീസ് 2 ശതമാനവും എയ്ഞ്ചല്‍ വണ്‍, സിഡിഎസ് എന്നിവ 1.42 ശതമാനം, 1.31 ശതമാനം എന്നിങ്ങനെയുമാണ് ഉയര്‍ന്നത്.
യുഎസ് ഹൈ-ഫ്രീക്വന്‍സി ട്രേഡിംഗ് സ്ഥാപനമായ ജെയ്ന്‍ സ്ട്രീറ്റ് 4,844 കോടി രൂപ നിക്ഷേപിച്ചതിനെ തുടര്‍ന്ന് വ്യാപാരം പുനരാരംഭിക്കാന്‍ സെബി അവര്‍ക്ക് അനുമതി നല്‍കിയതായി റോയിട്ടേഴ്സാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എസ്ക്രോ അക്കൗണ്ടില്‍ 4,843.5 കോടി രൂപ നിക്ഷേപിക്കണമെന്ന നിബന്ധന കമ്പനി പാലിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുന്നതിന് അവര്‍ക്ക് നിയമപരമായ വിലക്കുകളില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
2025 ജൂലൈ 3 ലെ സെബിയുടെ ഇടക്കാല ഉത്തരവിലാണ് ഈ നിബന്ധനയുള്ളത്. നിയമാനുസൃതമല്ലാതെ നേടിയ പണം ഒരു ഷ്യെൂള്‍ഡ് ബാങ്കിന്റെ എസ്ക്രോ അക്കൗണ്ടില്‍ സെബിയുടെ പേരില്‍ നിക്ഷേപിക്കാന്‍ റെഗുലേറ്റര്‍ ജെയ്ന്‍സ്ട്രീറ്റിനോടാവശ്യപ്പെട്ടിരുന്നു. ഈ തുക നിക്ഷേപിക്കുന്ന മുറയ്ക്ക് കമ്പനിയെ ട്രേഡിംഗില്‍ നിന്നും വിലക്കിയ ഉത്തരവ് അസാധുവാകുമെന്നും റെഗുലേറ്ററുടെ ഉത്തരവിലുണ്ട്.
എന്നാല്‍ വീണ്ടും കൃത്രിമ വ്യാപാരം നടത്താന്‍ തുനിയുന്ന പക്ഷം വിലക്ക് വീണ്ടും നിലവില്‍ വരും.
2023 ജനുവരി മുതല്‍ 2025 മെയ് വരെയുള്ള 21 വ്യത്യസ്ത എക്സ്പൈറി ദിവസങ്ങളില്‍ നിഫ്റ്റി, ബാങ്ക് നിഫ്റ്റി തുടങ്ങിയ ഇന്‍ഡക്സ് ലെവലുകളില്‍ ജെയിന് സ്ട്രീറ്റ് കൃത്രിമം കാണിച്ചുവെന്നാണ് സെബി കണ്ടെത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിക്കുന്നതില്‍ നിന്നും കമ്പനിയെ വിലക്കാനും നിക്ഷേപങ്ങള്‍ മരവിപ്പിക്കാനും 4843.57 കോടി രൂപ പിഴ ചുമത്താനും റെഗുലേറ്റര്‍ തീരുമാനിച്ചു. സെബി ഒരു കമ്പനിയ്ക്ക് മേല്‍ ചുമത്തുന്ന ഏറ്റവും വലിയ പിഴയാണിത്.