
ന്യൂഡൽഹി: ഫോണിലെ സിം കാർഡ് ഊരി മാറ്റിയാൽ ഇനി വാട്സാപ്പും ടെലിഗ്രാമും പോലെയുള്ള മെസേജിങ് ആപ്പുകൾ പ്രവർത്തിക്കില്ല. ഫെബ്രുവരി 28നകം ഇത് നടപ്പാക്കാണമെന്ന് കേന്ദ്ര ടെലികോം വകുപ്പ് കമ്പനികളോട് ഉത്തരവിട്ടു.
നിലവിൽ വാട്സാപ് പോലെയുള്ള ആപ്പുകളിൽ റജിസ്റ്റർ ചെയ്യുമ്പോൾ സിം വെരിഫിക്കേഷൻ ആവശ്യമാണെങ്കിലും തുടർന്ന് ഉപയോഗിക്കാൻ അതേ സിം ആവശ്യമില്ല. ഇതു തട്ടിപ്പുകൾക്കും കുറ്റകൃത്യങ്ങൾക്കും കാരണമാകുന്നുണ്ട്.
സിം ഉപേക്ഷിച്ച ശേഷം വൈഫൈയിൽ ക്രിമിനലുകൾ ആപ് പ്രവർത്തിപ്പിക്കുന്നു. സിം ഇല്ലാത്തതിനാൽ ഇങ്ങനെ ചെയ്യുന്ന കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കുക എളുപ്പമല്ല. സിം ഡീആക്ടിവേറ്റ് ചെയ്യുകയോ മാറ്റിയിടുകയോ ചെയ്ത ശേഷവും വാട്സാപ് ഉപയോഗിക്കാൻ കഴിയും. വിദേശത്തുനിന്നടക്കം ഇതു ദുരുപയോഗം ചെയ്യാനുള്ള സാധ്യതയേറെയാണ്.
സിം കാർഡ് ഇല്ലെങ്കിൽ ആപ് ഉപയോഗിക്കാൻ കഴിയാത്ത തരത്തിലേക്ക് സാങ്കേതിക സംവിധാനം മാറ്റണമെന്നാണ് നിർദേശം. സിം ഫോണിൽ നിന്ന് മാറിയാൽ ആപ് പ്രവർത്തനം നിലയ്ക്കണം. യുപിഐ, ബാങ്ക് ആപ്പുകൾ ഈ രീതിയുള്ളവയാണ്. ഉദാഹരണത്തിൽ ഫോണിൽ റജിസ്റ്റേഡ് സിം ഇല്ലെങ്കിൽ ഗൂഗിൾ പേ വഴി ഇടപാട് നടത്താനാകില്ല.
വാട്സാപ്, ടെലിഗ്രാം എന്നിവയ്ക്കു പുറമേ അറട്ടൈ, സ്നാപ്ചാറ്റ്, ഷെയർചാറ്റ്, ജിയോചാറ്റ്, ജോഷ് എന്നീ പ്ലാറ്റ്ഫോമുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. സിം ബൈൻഡിങ് സംവിധാനം വേണമെന്നത് സ്വകാര്യ ടെലികോം കമ്പനികളുടെ കൂട്ടായ്മയായ സെല്ലുലർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (സിഒഎഐ) ദീർഘകാലമായുള്ള ആവശ്യമായിരുന്നു.
‘വാട്സാപ് വെബ്’ 6 മണിക്കൂറിൽ ലോഗ് ഔട്ട് ആകും
വാട്സാപ് കംപ്യൂട്ടറിൽ ഉപയോഗിക്കാൻ സഹായിക്കുന്ന ‘വാട്സാപ് വെബ്’ പോലെയുള്ള വെബ് വേർഷനുകൾ ഓരോ 6 മണിക്കൂർ കൂടുമ്പോഴും തനിയേ ലോഗ് ഔട്ട് ആകണം. പിന്നീട് ആപ് ഉള്ള ഫോണിൽ നിന്ന് ക്യുആർ കോഡ് സ്കാൻ ചെയ്തു ലോഗിൻ ചെയ്യണം.
നിലവിൽ വെബ് വേർഷനുകളിൽ ഒരു തവണ ലോഗിൻ ചെയ്താൽ ആഴ്ചകളോ മാസങ്ങളോ ഇവ ലോഗിൻ ചെയ്ത നിലയിൽ തുടരാറുണ്ട്. വെബ് വേർഷനുകളുടെ ദുരുപയോഗം തടയാനാണിത്.






