
വാഷിംഗ്ടൺ: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന്‍റെയും അലൂമിനിയത്തിന്‍റെയും താരിഫ് 50 ശതമാനം വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഈ നീക്കം അമേരിക്കയുടെ സ്റ്റീൽ വ്യവസായത്തെ ശക്തിപ്പെടുത്തുമെന്നും ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും ട്രംപ് പറഞ്ഞു.
യുഎസ് സ്റ്റീലിന്‍റെ ആസ്ഥാനമായ പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റീലിന്റെ പ്രധാന്യത്തെ കുറിച്ച് ട്രംപ് ചൂണ്ടികാട്ടി. സ്റ്റീലാണ് രാജ്യത്തിനറെ നട്ടെല്ല്, സ്റ്റീൽ ഇല്ലെങ്കിൽ രാജ്യമില്ലെന്നും രാജ്യമില്ലെങ്കിൽ സൈന്യത്തെ ഉണ്ടാക്കാനാകില്ലെന്നും ട്രംപ് പറഞ്ഞു. സൈനിക ടാങ്കുകൾക്ക് സ്റ്റീൽ വാങ്ങാൻ ചൈനയെ ആശ്രയിക്കാൻ കഴിയില്ലെന്നും ട്രംപ് വ്യക്തമാക്കി. യുഎസ് സ്റ്റീലിന്‍റെ നിലനിൽപ്പ് ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗമായും അദ്ദേഹം ഈ നീക്കത്തെ അവതരിപ്പിച്ചു.
നിലവില്‍ കാനഡയും മെക്സിക്കോയും തന്നെയാണ് അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ സ്റ്റീല്‍ കയറ്റി അയ്ക്കുന്നത്. അലുമിനിയം കയറ്റി അയ്ക്കുന്നതില്‍ മുന്‍പന്തിയിലുള്ളത് കാനഡയും ചൈനയും യുഎഇയുമാണ്.
ഇന്ത്യയുമായി അമേരിക്കയുടെ സ്റ്റീല്‍ വ്യാപാര ഇടപാട് വെറും 3 ശതമാനം മാത്രമാണ്. പക്ഷെ ഇന്ത്യന്‍ സ്റ്റീല്‍ കമ്പനികളെ ആശങ്കപ്പെടുത്തുന്ന കാര്യം മറ്റൊന്നാണ്. പ്രധാന സ്റ്റീല്‍ ഉല്‍പാദകരായ ചൈനയുടെ അമേരിക്കയിലേക്കുള്ള കയറ്റുമതി തടസപ്പെട്ടാല്‍ കുറഞ്ഞ വിലയ്ക്ക് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് അവര്‍ സ്റ്റീല്‍ കയറ്റി അയക്കും.
അത് ഇന്ത്യയിലെ കമ്പനികളെ പ്രതികൂലമായി ബാധിക്കും. ചൈനീസ് കടന്നുകയറ്റത്തില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഇന്ത്യന്‍ കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന.