
വാഷിങ്ടണ്‍: ഉക്രെയ്നിനെ ആക്രമിച്ചതിന്റെ പേരില്‍ റഷ്യയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ യുഎസും യൂറോപ്യന്‍ യൂണിയനും അവരുമായുള്ള വ്യാപാരം തുടര്‍ന്നു.
യൂണൈറ്റഡ് സ്റ്റേറ്റ്സ് റഷ്യയില്‍ നിന്ന് 2023 ല്‍ 1.7 ബില്യണ്‍ ഡോളറിലധികം ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്തപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ ഇറക്കുമതി
20 ബില്യണ്‍ ഡോളറിന്റേതാണ്. യൂറോപ്യന്‍ ഇറക്കുമതിയുടെ പ്രധാന ഭാഗം ദ്രവീകൃത പ്രകൃതിവാതകമാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.
തുര്‍ക്കി, കസാക്കിസ്ഥാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ രാജ്യങ്ങളെ പ്രധാന ഇടനിലക്കാരാക്കി, പരോക്ഷമാര്‍ഗ്ഗങ്ങളിലൂടേയും പാശ്ചാത്യ രാഷ്ട്രങ്ങള്‍ റഷ്യന്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നു. വില്‍ക്കുന്നു. ഉദാഹരണത്തിന് തുര്‍ക്കിയില്‍ നിന്നും റഷ്യയിലേയ്ക്കുള്ള കയറ്റുമതി 2023 ല്‍ 9 ബില്യണ്‍ ഡോളറിലധികമായി.
അവയില്‍ ഭൂരിഭാഗവും യൂറോപ്പിലും യുഎസിലും നിര്‍മ്മിച്ച ഉത്പന്നങ്ങളാണ്. ഇവയില്‍ ഉപരോധങ്ങള്‍ ബാധകമായ ഇലക്ട്രോണിക്സ്, യന്ത്രങ്ങള്‍, ആഢംബര വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു.ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താനുള്ള വഴികളും പാശ്ചാത്യ കമ്പനികള്‍ കണ്ടെത്തി.പ്രദേശിക പങ്കാളികളെ നിയമിച്ചും അനുബന്ധ സ്ഥാപനങ്ങള്‍ സ്ഥാപിച്ചും നിയമപരമായ പഴുതുകള്‍ കണ്ടെത്തിയുമാണിത്.
ഇത് ആഗോളവത്ക്കരിക്കപ്പെട്ട സമ്പദ് വ്യവസ്ഥയിലെ ഉപരോധങ്ങളുടെ വ്യര്‍ത്ഥത വെളിപ്പെടുത്തുന്നു. റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ യുഎസ് അധിക തീരുവ ചുമത്തുന്നു എന്നതാണ് വിരോധാഭാസം. ഇന്ത്യയ്ക്കെതിരെ യുഎസ് ഇതിനോടകം 25 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുകയും അത് ഇന്ത്യന്‍ കയറ്റുമതിയെ സാരമായി ബാധിക്കുകയും ചെയ്തു.
ചൈനയ്ക്കെതിരെ എപ്പോള്‍ വേണമെങ്കിലും ഉയര്‍ന്ന തീരുവ വന്നേയ്ക്കാം. ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്നും എണ്ണവില്‍ക്കുന്ന ഇനത്തില്‍ ലഭിക്കുന്ന തുക റഷ്യ ഉക്രെയ്നെതിരായ യുദ്ധത്തില്‍ ഉപയോഗപ്പെടുത്തുന്നു എന്നാണ് യുഎസ് ആരോപണം.എന്നാല്‍ ഊര്‍ജ്ജ സുരക്ഷയുടെ ഭാഗമാണ് ഇറക്കുമതിയെന്ന് ഇന്ത്യ വാദിക്കുന്നു.