
മുംബൈ: ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തിന് കരുത്തുപകരുന്ന ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് പത്താം വാർഷികം ആഘോഷിക്കുമ്പോൾ, ആഗോള തത്സമയ പേയ്‌മെന്റ് ഇടപാടുകളുടെ 49 ശതമാനവും ഇന്ത്യയിലാണെന്ന അഭിമാനകരമായ നേട്ടം സർക്കാർ പുറത്തുവിട്ടു.
ലോകത്തിലെ ഏറ്റവും വലിയ റിയൽ-ടൈം പേയ്‌മെന്റ് സംവിധാനമായി അന്താരാഷ്ട്ര നാണയ നിധി വിശേഷിപ്പിച്ച യുപിഐ, കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ സമാനതകളില്ലാത്ത വളർച്ചയാണ് കൈവരിച്ചത്. 2026 ജനുവരിയിൽ മാത്രം 28.33 ലക്ഷം കോടി രൂപ മൂല്യമുള്ള 21.70 ബില്യൺ ഇടപാടുകൾ ഈ സംവിധാനം പ്രോസസ്സ് ചെയ്തു. ഇന്ത്യയിലെ റീട്ടെയിൽ ഡിജിറ്റൽ ഇടപാടുകളുടെ 81 ശതമാനവും യുപിഐ വഴിയാണെന്നത് ഇതിന്റെ സ്വീകാര്യത വ്യക്തമാക്കുന്നു.
തുടക്കമിട്ട കാലം മുതൽ ഇടപാടുകളുടെ എണ്ണത്തിൽ 12,000 മടങ്ങും മൂല്യത്തിൽ 4,000 മടങ്ങിലധികം വളർച്ചയും യുപിഐ നേടിയിട്ടുണ്ട്. വെറും സാമ്പത്തിക ഇടപാടുകൾക്ക് അപ്പുറം, ഓട്ടോറിക്ഷാ ഡ്രൈവർമാർ മുതൽ ഗ്രാമീണ കച്ചവടക്കാരും തെരുവ് കച്ചവടക്കാരും വരെ ഈ സംവിധാനത്തിന്റെ ഭാഗമായി മാറി എന്നത് ശ്രദ്ധേയമാണ്.
ഒരു അടിസ്ഥാന സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് നഗര-ഗ്രാമീണ വ്യത്യാസമില്ലാതെ ആർക്കും നിമിഷങ്ങൾക്കുള്ളിൽ പണം അയയ്ക്കാൻ കഴിയുന്ന സാഹചര്യം സംജാതമായതോടെ, രാജ്യത്ത് സാമ്പത്തിക ഉൾപ്പെടുത്തൽ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കാൻ സാധിച്ചു.
ഇന്ത്യയുടെ ഈ ഡിജിറ്റൽ പേയ്‌മെന്റ് മാതൃക ഇന്ന് ആഗോളതലത്തിൽ ഒരു റഫറൻസ് മോഡലായി അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സിംഗപ്പൂർ, ഫ്രാൻസ്, ഖത്തർ തുടങ്ങി എട്ടോളം രാജ്യങ്ങളിലേക്ക് യുപിഐ സേവനം വ്യാപിച്ചുകഴിഞ്ഞു. ഇത് അന്താരാഷ്ട്ര തലത്തിലുള്ള പണമയയ്ക്കലും അതിർത്തി കടന്നുള്ള ഇടപാടുകളും കൂടുതൽ സുഗമമാക്കി.
ബാങ്ക് സൗകര്യമില്ലാത്തവരിലേക്ക് സാമ്പത്തിക സേവനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച തദ്ദേശീയമായ ഈ സംവിധാനം ഇന്ന് തത്സമയ പേയ്‌മെന്റുകൾക്കുള്ള ആഗോള ‘സ്വർണ്ണ നിലവാരമായി’ മാറിയിരിക്കുന്നു.
ലളിതമായ ഇടപാടുകൾക്ക് പുറമെ, യുപിഐ ലൈറ്റ്, യുപിഐ ഓട്ടോപേ തുടങ്ങിയ ഫീച്ചറുകളിലൂടെ കൂടുതൽ വൈവിധ്യമാർന്ന സാമ്പത്തിക പ്ലാറ്റ്‌ഫോമായി ഇത് മാറിക്കഴിഞ്ഞു. ചെറിയ മൂല്യമുള്ള പേയ്‌മെന്റുകൾക്കും ആവർത്തിച്ചുള്ള ബില്ലുകൾ അടയ്ക്കുന്നതിനും പുറമെ, ഫിൻടെക് സ്ഥാപനങ്ങൾ വഴി വായ്പകൾ ലഭ്യമാക്കുന്ന ക്രെഡിറ്റ് സംവിധാനങ്ങളിലേക്കും യുപിഐ വളർന്നു.
ക്യൂകളിൽ നിന്ന് ക്യുആർ കോഡുകളിലേക്കുള്ള ഇന്ത്യയുടെ ഈ യാത്ര എല്ലാവരെയും ഉൾക്കൊള്ളുന്ന വിപ്ലവകരമായ ഒരു നവീകരണത്തിന്റെ പ്രതീകമാണെന്ന് സർക്കാർ പ്രസ്താവനയിൽ അടിവരയിടുന്നു.






