
ന്യൂഡൽഹി: ദേശീയപാതകളിൽ 2026 അവസാനത്തോടെ എഐ അടിസ്ഥാനമാക്കിയുള്ള ടോൾ ശേഖരണം നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ (എംഎൽഎഫ്എഫ്) ടോൾ സിസ്റ്റവും എഐ അടിസ്ഥാനമാക്കിയുള്ള ഹൈവേ നിയന്ത്രണ സംവിധാനവുമാണ് ഇതിനായി ഏർപ്പെടുത്തുകയെന്നും മന്ത്രി രാജ്യസഭയിൽ അറിയിച്ചു.
ടോൾ പ്ലാസകളിൽ കാത്തുകിടക്കുന്ന സ്ഥിതി പൂർണമായും അവസാനിക്കും. രാജ്യത്ത് പത്തിടത്ത് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച സംവിധാനമാണ് എല്ലാ ദേശീയപാതകളിലേക്കും വ്യാപിപ്പിക്കുന്നത്.
മുൻകാലങ്ങളിൽ ടോൾ പ്ലാസകളിൽ പണം അടയ്ക്കാനായി വാഹനം 3 മുതൽ 10 മിനിറ്റ് വരെ നിർത്തിയിടേണ്ടി വന്നിരുന്നു. ഫാസ്ടാഗ് ഏർപ്പെടുത്തിയതോടെ ഇത് ഒരു മിനിറ്റിൽ താഴെയായി കുറയ്ക്കാൻ സാധിച്ചു. കേന്ദ്ര സർക്കാരിന്റെ വരുമാനം 5000 കോടി രൂപയോളം വർധിച്ചുവെന്നും മന്ത്രി പറഞ്ഞു. എംഎൽഎഫ്എഫ് വരുന്നതോടെ 80 കിലോമീറ്റർ വേഗത്തിൽ കാറുകൾക്ക് ടോൾ ഗേറ്റുകൾ കടന്നുപോകാൻ സാധിക്കും.
ജിപിഎസ്, ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ (എഎൻപിആർ) ക്യാമറകൾ എന്നിവ സ്ഥാപിച്ച് എഐ സഹായത്തോടെയാണ് ടോൾ നിർണയിക്കുന്നത്. നാഷനൽ പേയ്മെന്റ് കോർപറേഷൻ (എൻപിസിഐ) തയാറാക്കിയ നാഷനൽ ഇലക്ട്രോണിക് ടോൾ കലക്‌ഷൻ (എൻഇടിസി) സംവിധാനം വഴി ഫാസ്ടാഗിൽ നിന്ന് തുക ഈടാക്കും.
ടോൾ പ്ലാസകളിൽ വാഹനം നിർത്തുന്നത് പ്രതിവർഷം 1500 കോടി രൂപയുടെ ഇന്ധന നഷ്ടമുണ്ടാക്കിയിരുന്നു. ഇത് ഒഴിവാക്കാൻ കഴിയുമെന്നും ടോൾ ശേഖരണം കാര്യക്ഷമമാക്കുന്നതിലൂടെ കേന്ദ്ര സർക്കാരിന് 6000 കോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.






