
തിരുവനന്തപുരം: വൈകുന്നേരം നാലിനുശേഷം ഇ-വാഹനങ്ങള്‍ ചാർജ് ചെയ്യുന്നതിനുള്ള നിരക്ക് കുത്തനെകൂട്ടി കെഎസ്‌ഇബി. കെഎസ്‌ഇബിയുടെ 63 ചാർജിങ് സ്റ്റേഷനുകള്‍ക്കാണ് ഇത് ബാധകം.
കേന്ദ്രസർക്കാരിന്റെ മാർഗനിർദേശപ്രകാരമുള്ള സർവീസ് ചാർജുകൂടി ഈടാക്കാൻതീരുമാനിച്ചതോടെ, പല സ്വകാര്യ ചാർജിങ് സ്റ്റേഷനുകളേക്കാള്‍ കൂടുതല്‍ തുകയാണ് ഇവിടങ്ങളില്‍ നല്‍കേണ്ടിവരുന്നത്. സ്വകാര്യ ചാർജിങ് സ്റ്റേഷനുകള്‍ക്ക് ഇപ്പോള്‍ ഏകീകരിച്ചനിരക്കില്ല.
രാവിലെ ഒൻപതുമുതല്‍ വൈകുന്നേരം നാലുവരെയുള്ള സൗരോർജമണിക്കൂറുകളില്‍ നിരക്ക് 30 ശതമാനം കുറയ്ക്കാനും വൈകുന്നേരം നാലുമുതല്‍ രാവിലെ ഒൻപതുവരെ 30 ശതമാനം കൂട്ടാനും വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അനുവാദംനല്‍കിയിരുന്നു.
രാത്രിയില്‍ ചാർജിങ്ങിന് വൈദ്യുതിയുപയോഗിക്കുന്നത് കുറയ്ക്കാനും പകല്‍ ലഭ്യമാകുന്ന സൗരോർജം പരമാവധി പ്രയോജനപ്പെടുത്താനുമാണ് ഈ നടപടി.
ഇതുവരെ പകലും രാത്രിയും കെഎസ്‌ഇബി സ്റ്റേഷനുകളില്‍ നിരക്ക് തുല്യമായിരുന്നു. കേന്ദ്ര ഊർജമന്ത്രാലയം സർവീസ് ചാർജ് ഏകീകരിക്കുകയും വിവിധവിഭാഗങ്ങളില്‍ പരമാവധി പരിധിനിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്.
യൂണിറ്റിന് മൂന്നുമുതല്‍ 13 വരെയാണ് പരമാവധി സർവീസ് ചാർജ്. സ്വകാര്യസ്റ്റേഷനുകള്‍ ഇതില്‍ ഇളവുനല്‍കി മത്സരാധിഷ്ടിതമായി പ്രവർത്തിക്കുമ്പോള്‍ പരമാവധി ചാർജുതന്നെ ഈടാക്കാനാണ് കെഎസ്‌ഇബി തീരുമാനം.
പുതിയനിരക്ക്
രാവിലെ ഒൻപതുമുതല്‍ വൈകുന്നേരം നാലുവരെ
(18 ശതമനാനം ജിഎസ്ടി ഉള്‍പ്പെടെ ഒരുയൂണിറ്റിന്)
എസി സ്ലോ ചാർജിങ്-10.03 രൂപ
ഡിസി ഫാസ്റ്റ് ചാർജിങ്-19.47 രൂപ
വൈകുന്നേരം നാലുമുതല്‍ രാവിലെ ഒൻപതുവരെ
എസി സ്ലോ-16.79
ഡിസി ഫാസ്റ്റ്-27.41 രൂപ
പഴയനിരക്ക്
എസി സ്ലോ-10.62 രൂപ
ഡിസി, എസി ഫാസ്റ്റ്-15.34 രൂപ