
ബെംഗളൂരു: ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂൾ 2028-ൽ വിക്ഷേപിക്കാനുള്ള ഒരുക്കത്തിൽ ഐ.എസ്.ആർ.ഒ. 2035-ഓടെ നിലയം സമ്പൂർണ പ്രവർത്തനസജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.
അഞ്ച് മൊഡ്യൂളുകളായാണ് നിലയം നിർമിക്കുക. ഇതിന്റെ ആദ്യഘട്ടമായാണ് ആദ്യ മൊഡ്യൂൾ വിക്ഷേപിക്കുന്നത്. 2040-ഓടെ ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിലേക്കയക്കുന്ന ദൗത്യവും ഏറ്റെടുക്കുമെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ വി. നാരായണൻ പറഞ്ഞു. ചന്ദ്രയാൻ-4, ചന്ദ്രയാൻ-5 എന്നിവയുടെ വിക്ഷേപണവും ലക്ഷ്യമിടുന്നു.
ചൊവ്വയിലേക്കും ശുക്രനിലേക്കുമുള്ള ദൗത്യങ്ങളും ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളുടെയും ഗതിനിർണയ ഉപഗ്രഹങ്ങളുടെയും വിപുലീകരണവും മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ ദൗത്യവും ആസൂത്രണം ചെയ്തുവരുന്നതായും നാരായണൻ പറഞ്ഞു. ബെംഗളൂരുവിൽ യു.എസ്.-ഇന്ത്യ സ്പെയ്‌സ് ബിസിനസ് ഫോറം ഉദ്ഘാടനം ചെയ്യവേയാണ് ഐ.എസ്.ആർ.ഒ. ചെയർമാൻ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
ഇന്ത്യയും യു.എസും തമ്മിലുള്ള ബഹിരാകാശ മേഖലയിലെ സഹകരണം തുല്യ പങ്കാളിത്തത്തിലേക്ക് വളർന്നതായി നാരായണൻ പറഞ്ഞു. ചന്ദ്രയാൻ, നൈസാർ (നാസ-ഐ.എസ്.ആർ.ഒ. സിന്തറ്റിക് അപ്പർച്ചർ റഡാർ) യു.എസിന്റെ ബ്ലൂ ബേർഡ് എന്നീ സമീപകാല ദൗത്യങ്ങളുടെ വിജയം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ഊട്ടിയുറപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
ഗഗൻയാൻ ദൗത്യം 2027 ആദ്യപാദത്തിൽ നടക്കുമെന്ന് ഐ.എസ്.ആർ.ഒ. നേരത്തേ അറിയിച്ചിരുന്നു. ഇതിന്റെ ആദ്യപടിയായി മനുഷ്യനില്ലാതെ ഗഗൻയാൻ പേടകം ഈവർഷം വിക്ഷേപിക്കാനാണ് പദ്ധതി.






