
കൊച്ചി: ഇന്ത്യയിലെ തേയില ഉത്പാദനം കുത്തനെ കുറഞ്ഞതോടെ തോട്ടം മേഖലയിൽ വൻ പ്രതിസന്ധി. തേയില തോട്ടങ്ങൾക്ക് ഭീഷണിയായി തേയിലക്കൊതുകുകൾ പെരുകിയതാണ് ഉത്പാദനം കുറയാൻ കാരണം.
താഴ്ന്ന മേഖലയിൽ മാത്രം കാണപ്പെട്ടിരുന്ന ഈ കീടങ്ങൾ ഉയർന്ന പ്രദേശങ്ങളിലെ തോട്ടങ്ങളിലും എത്തിയതാണ് പ്രതിസന്ധി വർദ്ധിച്ചത്.
തേയിലച്ചെടിയുടെ ഇലകളിലെയും തണ്ടിലെയും നീര് ഊറ്റിക്കുടിച്ചു വളരുന്ന ഇവ അതിവേഗം തോട്ടങ്ങളിലേക്ക് വ്യാപിക്കുകയാണ്. മാമ്പഴത്തോട്ടങ്ങൾക്കും ഇവ ഭീഷണിയാകുന്നുണ്ട്.
2009-2010 കാലയളവിൽ വാൽപ്പാറ മേഖലയിലെ തേയില ഉത്പാദനം പ്രതിവർഷം മൂന്നുകോടി കിലോ ആയിരുന്നെങ്കിൽ 2021-2022 ആയപ്പോഴേക്കും 1.67 കോടി കിലോയായി.
ഉത്പാദനം പകുതിയായി കുറയുകയും ചെലവുകൾ ഉയരുകയും ചെയ്തതോടെ തോട്ടം മേഖലകൾ പ്രതിസന്ധിയിലാണ്. കീടനാശിനി പ്രയോഗിക്കാൻ ഓരോ ഹെക്ടറിനും പ്രതിവർഷം 12,000 രൂപയിൽ കൂടുതൽ വേണ്ടിവരുന്നുണ്ടെങ്കിലും ഫലപ്രദമല്ല.
ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ മാറ്റി ഫലപ്രദമായ കൂടുതൽ കീടനാശിനികൾ പ്രയോഗിക്കാൻ അനുവദിക്കണമെന്ന് യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷൻ ഒഫ് സൗത്ത് ഇന്ത്യ (ഉപാസി) ആവശ്യപ്പെട്ടു.
വിള സംരക്ഷണ ചട്ടപ്രകാരം ദക്ഷിണേന്ത്യയിൽ ഏഴ് കീടനാശിനികൾക്ക് മാത്രമാണ് അനുമതിയുള്ളത്. തേയിലക്കൊതുകുകളെ തുരത്താനുള്ള കർമപരിപാടികൾ സർക്കാർ അടിയന്തരമായി ആരംഭിച്ചില്ലെങ്കിൽ തോട്ടം മേഖലകൾ നശിക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കി.